"കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന് !! നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക്‌ മടങ്ങുകയാണ്. ഇത് എന്റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്നു ചൊല്ലി പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കുകയും ആകാം. വിദ്വേഷമില്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്റെ വേദനയാണ് എനിക്ക്. ...."

Wednesday, September 26, 2012

അഴുക്കു ചാലിലേക്കൊരു ചാനൽ

ചിലരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യം കൈകാട്ടി വിളിക്കും. പിന്നെ കൂകി വിളിക്കും എന്നിട്ടും ശ്രദ്ധിച്ചില്ലെങ്കിൽ തുണി പൊക്കി കാണിക്കും. എങ്ങനെയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് ലക്ഷ്യം. അത്തരം ഒരു ഞരമ്പ് രോഗിയുടെ അവസ്ഥയിലാണ് മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ്...

നനഞ്ഞ പടക്കമായി മാറിയ കോമഡി സ്റ്റാർസും, ആറാമത്തെ സീസണിലും ശരിയാകാത്ത രഞ്ജിനിയുടെ മലയാളവും ദേവിയും ചാത്തനും പൈങ്കിളികളുമെല്ലാം കൂടി മലയാളി പ്രേക്ഷകനെ വെറുപ്പിച്ചു പണ്ടാര മടക്കി മറ്റു ചാനലുകളിലേക്ക് ഓടിച്ചു വിട്ട ഈ അവസ്ഥയിൽ ഏഷ്യാനെറ്റ് വേറെ എന്തു ചെയ്യാൻ....

ശ്രീകണ്ഠൻ നായർ പടിയിറങ്ങി മനോരമയിലേക്ക് കുടിയേറിയപ്പോൾ ജീവനറ്റത് ‘നമ്മൾ തമ്മിൽ‘ എന്ന ഒരു നല്ല പരിപാടിക്കും ഒരു പരിധി വരെയെങ്കിലും ഏഷ്യാനെറ്റ് എന്ന ചാനലിനും കൂടിയായിരുന്നു. ‘നമ്മൾ തമ്മിൽ‘ അവതരണം ജഗദീഷിനെ ഏൽപ്പിച്ചതിന്റെ ഫലം അനുഭവിച്ചത് ചാനലിനേക്കാൾ അധികം പ്രേക്ഷകരാണ്. അതിഥികളെയും കാണികളെയും നോക്കുകുത്തികളാക്കി, തന്റെ പരിമിതമായ രാഷ്ട്രീയ ബോധത്തെ ഇറക്കി വയ്ക്കാനുള്ള ഒരു വേദിയായി ജഗദീഷ് ‘നമ്മൾ തമ്മിൽ‘ ഉപയോഗിച്ചപ്പോൾ അപഹാസ്യമായത് ആ പരിപാടിയും ചാനലും തന്നെയായിരുന്നു. അങ്ങനെ ജഗദീഷ് ഒന്നു മനസ്സു വച്ചപ്പോൾ സമകാലിക വിഷയങ്ങൾ യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു നല്ല പരിപാടി മൂന്നാം കിട രാഷ്ട്രീയചർച്ചകൾ പോലെ ‘അശ്ലീല‘മായി. ശ്രീകണ്ഠൻ നായരുടെ വില പ്രേക്ഷകൻ അറിഞ്ഞു.

പക്ഷേ ‘കമ്പനിയുടെ കളികൾ പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ....‘ തങ്ങളുടെ ബിസിനസ്സ് ഹെഡ് ആയി മറ്റൊരു മടയിൽ നിന്നു ചാടിച്ച ഒരു പുലിക്കുട്ടിയെ തന്നെ അവർ കൊണ്ട് വന്നു. ജോൺ ബ്രിട്ടാസ്. വിപ്ലവം വഴിയിലുപേക്ഷിച്ച് മർഡോക്കിന്റെ കൈപിടിച്ചെത്തിയ ബ്രിട്ടാസിന് ‘ബിസിനസ്സ് ‘ ഹെഡ് എന്ന പദവിയിൽ കവിഞ്ഞ ഒന്നും കമ്പനിക്ക് കൊടുക്കാനും ഉണ്ടായിരുന്നില്ല. കുലംകുത്തി എന്ന വാക്ക് അന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാലും അഥവാ ഉണ്ടെങ്കിൽ തന്നെ അങ്ങനെ വിളിക്കേണ്ടവരുടെ മൌനസമ്മതം ഉള്ളതുകൊണ്ടും മറ്റൊരു ടി.പി.യായി ബ്രിട്ടാസ് മാറിയില്ല എന്നത് ചരിത്രം.

ബ്രിട്ടാസ് ഏഷ്യാനെറ്റിൽ എത്തി ഉടൻ തന്നെ ‘തമ്മൾ തമ്മിൽ‘ സാരഥ്യം ഏറ്റെടുത്തു. വാദമുഖങ്ങളാൽ വീറും വാശിയും തീർക്കുന്ന അന്തരീക്ഷത്തിൽ പോലും നിയന്ത്രണം കൈവിടാതെ സ്വതസിദ്ധമായ നയ ചാതുര്യവും ഹാസ്യവും കൊണ്ട് വിഷയത്തെയും സംഭാഷകരെയും നിയന്ത്രിച്ചിരുന്ന ശ്രീകണ്ഠൻ നായരുടെ സ്ഥാനത്ത്, ബഹളമയമായ വാദപ്രതിവാദങ്ങളെ ആക്രോശം കൊണ്ടും ക്ഷണിക്കപ്പെട്ട അതിഥിയെന്നോ കാണിയെന്നൊ ഉള്ള പരിഗണന പോലും നൽകാതെയുള്ള അവഹേളനം കൊണ്ടും ഒരു കുട്ടി സഖാവിനെ പോലെ രംഗം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ബ്രിട്ടാസിന്റെ ചിത്രം അത്ര സുഖകരമായ ഒരു കാഴ്ചയല്ല പ്രേക്ഷകന്‌ പകർന്നു നൽകുന്നതെന്ന് നിശ്ചയം.

ഈ കഴിഞ്ഞ രണ്ടാഴ്ചയിലായി സംപ്രേക്ഷണം ചെയ്ത “നമ്മൾ തമ്മിൽ“ അത്തരത്തിൽ തന്നെ ഉള്ള ഒന്നായിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനായിരുന്നു ബ്രിട്ടാസിന്റെ ഇരമൃഗം. “ന്യൂ ജനറേഷൻ ‘ വ്യക്താക്കൾ ചമഞ്ഞെത്തിയ കുമാരീകുമാരന്മാരുടെയും കലാമൂല്യ സിനിമയുടെ വ്യക്താക്കൾ എന്നു പറഞ്ഞിറങ്ങിയ കൂതറ “വിശാരദന്മാ”രുടെയും മുൻപിലേക്ക്, സ്വന്തം കാശിന് തനിക്ക് തോന്നിയപോലെ ഒരു ചലച്ചിത്രം ഉണ്ടാക്കി എന്ന ‘ കൊടും അപരാധം’ചെയ്ത ഒരു മനുഷ്യനെ കടിച്ചു വലിക്കാൻ ഇട്ടുകൊടുത്ത് മാറി നിന്ന ബ്രിട്ടാസ് എല്ലാവർക്കും തെറിവിളിക്കാൻ അവസരം കിട്ടുന്നുണ്ടോ എന്നുറപ്പാക്കുന്നതിലൂടെ തന്റെ ‘മാദ്ധ്യമ ധർമ്മം’ ഭംഗിയായി നിറവേറ്റി.

സന്തോഷ് പണ്ഡിറ്റിനെ വച്ച് പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ ബ്രിട്ടാസ് നടത്തിയ പൊറാട്ടു നാടകത്തിനിട്ട “മാറ്റങ്ങൾക്കും മാറ്റം” ;എന്നുള്ള പേരിൽ തന്നെയുണ്ടായിരുന്നു ഈ പരിപാടി അവതരിപ്പിക്കാൻ ബ്രിട്ടാസ് നേരിടുന്ന വിഷയദാരിദ്ര്യം. കൃഷ്ണനും രാധയും റിലീസ് ചെയ്ത് ഏകദേശം ഒരു വർഷം കഴിയാറാകുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടി ഉയർത്തിയ വിവാദവുമെല്ലാം പഴകി ദ്രവിച്ച് അപ്രത്യക്ഷമായ ഈ വേളയിൽ അയാളെ വീണ്ടും ക്ഷണിച്ചിരുത്തി മറ്റുള്ളവരെകൊണ്ട് തെറിവിളിപ്പിച്ച് ചാനൽ റേറ്റിംഗ് കൂട്ടാനുള്ള ബ്രിട്ടാസിന്റെ ചിന്ത ഞാൻ ആദ്യം സൂചിപ്പിച്ച ‘തുണിപൊക്കൽ‘ തന്ത്രത്തിൽ നിന്നും പിറന്നതാണെന്ന് സംശയമില്ല.

എന്തുതന്നെയായാലും ഈ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് ഒഴികെ ആരും മോശമാക്കിയില്ല.കുമാരീകുമാരന്മാരായ കാണികളും മറ്റ് അതിഥികളും എല്ലാം, പൊട്ടനെന്നും മന്ദബുദ്ധിയെന്നും ഭ്രാന്തനെന്നുമൊക്കെ അക്ഷേപിച്ചും കൊഞ്ഞനം കാട്ടിയുമൊക്കെ ഒരു മനുഷ്യനെ ചവച്ചുതുപ്പി സന്തോഷിനേക്കാൾ ഒരു പടിയെങ്കിലും മുകളിൽ ബുദ്ധി ലെവൽ കാത്തു സൂക്ഷിക്കുന്ന ബുദ്ധിരാക്ഷസന്മാരാണ് തങ്ങൾ എന്ന് മാലോകരുടെ മുൻപിൽ സ്ഥാപിക്കാനുള്ള എല്ലാ വിഫലശ്രമങ്ങളും നടത്തി. ഒറ്റപ്പെട്ട് വീണുകിടക്കുന്നവനെ വീണ്ടും വീണ്ടും ചവിട്ടുന്നവന്മാരോട് കാണികൾക്ക് തോന്നുന്നത് വീര പരിവേഷമല്ല പുച്ഛമാണെന്ന് അവിടെ നിരന്നിരുന്ന പുംഗന്മാർക്ക് ആര് പറഞ്ഞുകൊടുക്കുമോ എന്തോ? ഏതായാലും ചർച്ചയിൽ നിന്ന് ഒന്നു മനസ്സിലായി. ഗോവിന്ദച്ചാമിയേക്കാൾ കേരളത്തിലെ കുമാരിമാർ വെറുക്കുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. കാരണം ആ കുഞ്ഞുങ്ങളെ കെട്ടിച്ചയക്കാൻ തന്തമാർ വച്ചിരുന്ന കാശെടുത്താണല്ലോ പണ്ഡിറ്റ് പടം പിടിച്ചത്.....

പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ വേണ്ടത് മാദ്ധ്യമ ധർമ്മമല്ല ‘തറ‘പണികളാണ് എന്നത് ബ്രിട്ടാസിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഫാരിസ് അബൂബക്കറിനെ അഭിമുഖം നടത്തി കൈരളിയിലും പ്രിഥ്വിരാജിനെയും അനന്യയെയും സന്തോഷ് പണ്ഡിറ്റിനെയും താറടിച്ച് ഏഷ്യാനെറ്റിലും ബ്രിട്ടാസ് തന്റെ ആ കഴിവ് പല പ്രാവശ്യം തെളിയിച്ചും കഴിഞ്ഞു. മഞ്ഞപ്പത്രക്കാരന്റേതിനേക്കാൾ അധ:പ്പതിച്ച, തൊലിയുരിയുന്ന നിലവാരമുള്ള ചോദ്യങ്ങൾ ചോദിച്ച് ബ്രിട്ടാസ് കത്തിക്കയറുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നവനോടോപ്പം തന്നെ പ്രേക്ഷകനും നാണിക്കും എന്നത് തീർച്ച.......

അനന്യയുമായും പ്രതിശ്രുത വരനുമായും നടത്തിയ അഭിമുഖത്തേക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. സദാചാര പോലീസ് കളിയെ എതിർത്തും മനുഷ്യാവകാശത്തിനു വേണ്ടിയും ഒക്കെ റിപ്പോർട്ടുകൾ പടച്ചു വിടുന്ന ഏഷ്യാനെറ്റിന്റെ പ്രധാന കണ്ട്രാക്കിലൊരാളായ ബ്രിട്ടാസ് ആ അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ കേട്ട് ഒരു വിധം മനക്കട്ടിയില്ലാത്ത സദാചാരപോലീസുകാരൊക്കെ അന്നുതന്നെ തൂങ്ങിച്ചത്തുകാണും എന്നുറപ്പ്. അത്രക്ക് ‘മനോഹര‘മായിരുന്നു ബ്രിട്ടാസിന്റെ പ്രകടനം. ആഞ്ജനേയനെ പോലൊരു മണകുണാഞ്ജനെ കെട്ടാൻ അനന്യക്ക് എങ്ങനെ തോന്നി? ഇന്നലെ മറ്റവളെ ചതിച്ച ഇവൻ നാളെ അനന്യയെയും ചതിക്കില്ലേ? എറണാകുളത്ത് ഫ്ലാറ്റ് എടുത്ത് താമസിക്കുന്നത് ആഞ്ജനേയനുമായുള്ള സമാഗമം എളുപ്പമാക്കാനല്ലേ എന്ന മട്ടിലുള്ള ചോദ്യങ്ങൾ ഉളുപ്പില്ലാതെ ചോദിച്ച് ബ്രിട്ടാസ് പ്രിഥ്വിരാജിന്റെ അഭിമുഖത്തിലെന്നപോലെ സൈബർ ഗുണ്ടകളുടെ ഏജന്റായി. ഇതൊക്കെ ചോദിക്കാൻ താനാരാ? എന്ന് ആർക്കും തിരിച്ചു ചോദിക്കാൻ തോന്നുന്ന നല്ല ഒന്നാന്തരം ചോദ്യങ്ങൾ. പക്ഷേ ആഞ്ജനേയൻ ഒന്നും പ്രതികരിച്ചില്ല. എല്ലാവർക്കും ബ്രിട്ടാസിനെപ്പോലെ തരം താഴാൻ കഴിയാത്തത് കൊണ്ടാകാം.

സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചിരുത്തി കരക്കാരെ കൊണ്ട് തെറിവിളിപ്പിക്കുന്ന ബ്രിട്ടാസ് മാദ്ധ്യമലോകത്തെ സന്തോഷ് പണ്ഡിറ്റ് ആയി മാറുകയാണ്. തെറ്റിദ്ധരിക്കേണ്ട. പത്മരാജനും ഭരതനും സിനിമയെടുത്ത നാട്ടിൽ സന്തോഷ് പണ്ഡിറ്റിനും സിനിമ എടുത്തുകൂടെ എന്ന് പറയുന്നത് പോലെ ജോണി ലൂക്കോസും വേണുവും നികേഷ് കുമാറുമൊക്കെ അഭിമുഖം നടത്തുമ്പോൾ എന്താ ബ്രിട്ടാസിനും നടത്തിക്കൂടെ?

കൂട്ടിചേർക്കൽ: ക്രൈമിനും ഫയറിനും കിന്നാരത്തുമ്പികൾക്കും മായാമോഹിനിക്കുമെല്ലാം ശ്രദ്ധ ആകർഷിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഈ നാട്ടിൽ ഏഷ്യാനെറ്റിനും പേടിക്കേണ്ട കാര്യമില്ല എന്ന് നിശ്ചയം........

Monday, January 9, 2012

നാടകമേ ഉലകം !!!


കോലാഹലങ്ങളും വാഗ്വാദങ്ങളും ആക്രോശങ്ങളും എല്ലാം കെട്ടടങ്ങി. അണിയറയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞവർ അവരുടെ ലക്ഷ്യങ്ങൾ നേടി പലവഴിക്ക് പിരിഞ്ഞുപോയി. അവസാനം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലെ ആശങ്കകളും, രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മനസ്സിൽ ഉരുണ്ടു കൂടിയ പരസ്പര വിദ്വേഷത്തിന്റെ കാർമേഘവും മാത്രം ബാക്കിയായി. തീരുമാനം ഉണ്ടാക്കാൻ പത്തു ദിവസത്തെ അന്ത്യശാസനം കൊടുത്തവരും സർക്കാർ ഡാം പണിഞ്ഞില്ലെങ്കിൽ ഞങ്ങൾ കയറി അങ്ങ് പണിയും എന്നൊക്കെ വലിയ വായിൽ വിളിച്ചു പറഞ്ഞു മനുഷ്യ മതിലും നിരാഹാരവും ഒക്കെ നടത്തിവന്ന രാഷ്ട്രീയ നടന്മാരൊക്കെ പത്തി വലിച്ച് മാളത്തിൽ തന്നെ കിടപ്പാണ്. അതും അവരുടെ ഒരു ‘രാഷ്ട്രീയ’ തന്ത്രം.!!!


മുല്ലപ്പെരിയാർ സമരസമിതി പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയത് ഇന്നൊ ഇന്നലെയോ അല്ല. 2006 മുതൽ ഈ അവശ്യം ഉന്നയിച്ച് അവർ സമരരംഗത്തുണ്ട്. സമാധാന പൂർണ്ണമായ സമരമാർഗ്ഗമായിരുന്നു അവരുടേതെന്ന് എടുത്തുപറയേണ്ടതുണ്ട്. എങ്കിൽ മാത്രമേ ആ മാതൃകാ സമരത്തെ ‘രാഷ്ട്രീയ വ്യാപാരി‘കൾ ഇന്ന് ഏത് നിലക്ക് എത്തിച്ചു എന്ന് വിലയിരുത്തുവാൻ സാധിക്കൂ.


2011 നവംബറിൽ അണക്കെട്ട് പ്രദേശങ്ങളിലുണ്ടായ തുടർ ഭൂചലനങ്ങൾ ഉണ്ടാക്കിയ ആശങ്കകളാണ് പുതിയ ഡാം എന്ന ആവശ്യം ആളിക്കത്തിച്ചത് എന്നു പറയാം. റിക്ടർ സ്കെയിലിൽ ആറിന് മുകളിൽ രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിജീവിക്കില്ല (അത്രയും വലിയ ഒരു ഭൂചലനം ഉണ്ടായാൽ അതിനെ ഇടുക്കി ഡാം പോലും അതിജീവിച്ചേക്കില്ല എന്നത് വേറേ കാര്യം ) എന്ന റൂർക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധരുടെ പഠന റിപ്പോർട്ടും ആ അവശ്യത്തിന്‌ കരുത്തായി. ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ മറ്റൊരു ശാശ്വതമായ പരിഹാരമില്ല എന്നതായിരുന്നു സത്യം. മുല്ലപ്പെരിയാർ ഡാമിന്റെ തകർച്ച ഇടുക്കി ഡാമിന്റെ തകർച്ചയ്ക്കും വഴിവച്ചേക്കാമെന്നും അതു വഴി മദ്ധ്യകേരളം മുഴുവൻ വെള്ളത്തിനടിയിലായേക്കാം എന്ന തിരിച്ചറിവ് ഭയത്തിന് ആക്കം കൂട്ടി. മുല്ലപ്പെരിയാർ സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് പിറകിൽ കേരള ജനത രാഷ്ട്രീയ ഭേദമില്ലാതെ അണി ചേരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. (അച്യുതാനന്ദനെ മുൻ നിർത്തി ജയിച്ചു കയറിയ പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതെ മാറ്റി നിർത്തി ജനവിധിയെ വെല്ലുവിളിക്കാൻ തുടങ്ങിയ ഒരു ഘട്ടത്തിൽ ഇതുപോലെ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു.അന്ന് പാർട്ടിക്ക് നിക്ഷ്പക്ഷമായ ആ ജനകീയ മുന്നേറ്റത്തിനു മുൻപിൽ മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രം.). അനങ്ങാപ്പാറ നയം പിന്തുടരുന്ന പ്രധാന മന്ത്രിക്കും കേരളത്തിന്റെ ആശങ്കകൾ മനസ്സിലാക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്കും പിടിവാശി കാട്ടുന്ന തമിഴ്നാട് തലൈവിക്കും ശക്തമായ താക്കീതുമായി കേരളം ഒരു മനസ്സായി. കേരളം തങ്ങളുടെ ആവശ്യം നേടിയെടുക്കും എന്നു തോന്നിയ നിമിഷം.....


കാര്യങ്ങൾ തങ്ങളുടെ കൈവിട്ട് പോകുന്നു എന്നു മനസ്സിലാക്കിയ രാഷ്ട്രീയക്കാർ കിടയോടെ ചപ്പാത്തിലേക്ക് വണ്ടി കയറി. വർഷങ്ങളായി നിലനിന്നിരുന്ന ഒരു അതിജീവന പ്രശ്നത്തിനു നേരെ കാതും കതകും കൊട്ടിയടച്ചവർ മുല്ലപ്പെരിയാർ പ്രശ്നം മുതലെടുത്ത് രാഷ്ട്രീയം കളിക്കാൻ ഇറങ്ങി. ഒരു ശക്തമായ ജനകീയ സമരത്തെ രാഷ്ട്രീയക്കോമരങ്ങൾ ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ജനങ്ങളുടെ ആവശ്യത്തെ കരുവാക്കി പിന്നെ നാടക പരമ്പരകളുടെ അരങ്ങേറ്റമായിരുന്നു. അണക്കെട്ടിൽ കൊടി നാട്ടൽ, അതിക്രമിച്ചു കയറൽ, ചാലുവെട്ടൽ, റിലേ നിരാഹാരം, ആക്രോശം, അന്ത്യശാസനം തുടങ്ങി കോപ്രായങ്ങൾ ഒരുപാട് അരങ്ങേറി. ഈ കോപ്രായങ്ങളൊക്കെ തമിഴ്നാടിന്റെ വാദങ്ങൾക്ക് ശക്തി പകരുന്ന തെളിവുകളായി മാറി എന്നതായിരുന്നു സത്യം. അതേ നാണയത്തിൽ തമിഴ്നാടും തിരിച്ചടി തുടങ്ങിയതോടെ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ മനസ്സിൽ കാലുഷ്യം ഉരുണ്ടുകൂടി.


താനെന്ത് ചെയ്തു, മറ്റവനെന്തു ചെയ്തു, തന്റെ തമിഴ്നാട്ടിലെ നേതാവ് ഇങ്ങനെ ചെയ്തല്ലോ എന്നൊക്കെയുള്ള സ്ഥിരം രാഷ്ട്രീയ ചോദ്യങ്ങൾ പരസ്പരം ചോദിച്ച് കേരളത്തിലെ രാഷ്ട്രീയക്കാർ ചാനലുകളുടെ മുൻപിലും ജനങ്ങളുടെ മുൻപിലും ‘പ്രകടനങ്ങൾ‘ കാഴ്ച വച്ചപ്പോൾ തൊട്ടപ്പുറത്ത് തമിഴ്നാട്ടിൽ അവരുടെ വാദഗതികൾക്ക് ശക്തി പകരാൻ രാഷ്ട്രീയം മറന്ന് ഒന്നാകുന്ന തമിഴന്മാരെയാണ് കാണാൻ കഴിഞ്ഞത്. കേരളത്തിൽ നിന്ന് ജയിച്ച് കേന്ദ്രമന്ത്രിയായ ഒരു മാന്യൻ “ഞാൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല’ എന്ന് പറഞ്ഞ് കൈകഴുകിയപ്പോൾ തലതാഴ്ത്തി നിന്ന് കൈയ്യടിക്കേണ്ടി വന്ന പ്രബുദ്ധരായ നമുക്ക്, ജയിപ്പിച്ചു വിട്ട ജനങ്ങളോട് വാക്കിലൂടെയെങ്കിലും കൂറ് കാണിച്ച ചിദംബരം എന്ന തമിഴനെ തെറിവിളിക്കാൻ എന്താണ് അവകാശം എന്ന് ചിന്തിച്ചില്ല.


വൈക്കോയെയും, തമിഴ്നാട് എന്ന വികാരത്തിന്റെ ശക്തിയിൽ ഒറ്റക്കെട്ടായി നിന്ന തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരെയും കൊന്നുകളയും തിന്നുകളയും എന്നൊക്കെ വീമ്പിളക്കിയ നമ്മൾ, ജയിപ്പിച്ച് കേന്ദ്രത്തിലോട്ട് വിട്ട അഞ്ച് ‘മാന്യന്മാർ‘ അവിടെ ഞാറ് നടാൻ വല്ലതും പോയതാണോ എന്നും ചിന്തിച്ചില്ല. കേരളം പോലെയല്ല, കേന്ദ്രത്തിൽ ഞങ്ങൾ ‘സേഫ്’ ആണ് എന്നൊക്കെ ഒളിവും മറയുമില്ലാതെ വിളിച്ചു പറയാൻ ഉളുപ്പില്ലാത്ത ക്യാബിനറ്റ് റാങ്കുള്ള ഈ മാന്യന്മാരോട് ഇനി നിങ്ങൾ കേരളത്തിൽ ഒരിക്കലും സേഫ് ആകാൻ പോകുന്നില്ല എന്ന് വിളിച്ചു പറയാൻ, രാഷ്ട്രീയ ചായ് വിന്റെ തിമിരം ബാധിക്കാത്ത ഒരു തലമുറയ്ക്കേ കഴിയൂ. പവാറിന്റെ കരണക്കുറ്റിക്ക് നൽകിയത് പോലെയുള്ള ഒരു ‘ആദരവ്’ ഈ മഹാന്മാരും അർഹിക്കുന്നു എന്നത് തീർച്ച.


മാധ്യമങ്ങളും വെറുതെയിരുന്നില്ല. ഒപ്പുശേഖരണവും ഗ്രാഫിക്സ് ഗിമ്മിക്കുകളുമായി അവരും ഇറങ്ങി. ആശങ്കയുടെ മുൾമുനയിൽ ഉറക്കം നഷ്ടപ്പെട്ട മുല്ലപ്പെരിയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ മനസ്സിൽ മണിക്കൂറിടവിട്ട് തീകോരിയിടുക എന്ന ‘സത്’കർമ്മം മാധ്യമങ്ങൾ സാധിച്ചെടുത്തു. മരണങ്ങളുടെ എണ്ണക്കണക്കിൽ പോലും മത്സരം കൊണ്ട് നടക്കുന്ന മാദ്ധ്യമ കഴുകന്മാർക്ക് ഇതൊന്നും ഒരു പുത്തരിയല്ലല്ലോ. ദുരന്തം വിറ്റ് കാശാക്കി ഹോളിവുഡ് സിനിമ പിടിക്കാനിറങ്ങിയവരും ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തി.


ഇതിനിടയിൽ, കേരള സർക്കാരിന്റെ സ്വന്തം അഡ്വക്കേറ്റ് ജനറൽ, മുല്ലപ്പെരിയാർ ഡാം തകർന്നാലും കേരളത്തിന് ഒന്നും സംഭവിക്കില്ല എന്ന് കോടതിയിൽ ബോധിപ്പിച്ചതോടെ ലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ തകർത്ത രാഷ്ട്രീയച്ചതിയുടേ ചിത്രം ഏകദേശം പൂർത്തിയായി. സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ സർക്കാർ നിയോഗിച്ച എജി, കോടതിയുടെ മുൻപിൽ സ്വന്തം നിലപാട് വിശദീകരിച്ചു എന്ന രീതിയിൽ സർക്കാർ കൈകഴുകി. കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരുദ്യോഗസ്ഥൻ ഗുരുതരമായ ഒരു പ്രശ്നത്തിൽ ഇത്രയും അനാസ്ഥ കാണിച്ചിട്ടും അദ്ദേഹം ഇപ്പോഴും തൽ സ്ഥാനത്ത് തുടരണമെങ്കിൽ ഇതെന്താ മുഖ്യമന്ത്രി സാറേ കേരളം വെള്ളരിക്കാപ്പട്ടണമാണോ? എന്നും നമ്മളാരും ചോദിച്ചില്ല. കാരണം ഇതൊക്കെ രാഷ്ട്രീയ നാടകങ്ങളാണെന്ന് മനസ്സിലാക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതില്ലല്ലോ...


കേരളത്തിലെ രാഷ്ട്രീയക്കാർക്ക് തങ്ങൾ പതിച്ച് നൽകിയ സ്വത്തിന്റെ കണക്ക് വെളിവാക്കും എന്നുപറഞ്ഞ് ജയലളിത ഇറങ്ങി തിരിച്ചതോട് കൂടി ആക്രോശവും അന്ത്യശാസനവും ആഹ്വാനവുമൊക്കെ മടക്കി കോണകത്തിൽ തിരുകി , സമരപ്പന്തലിൽ നിന്ന് രാഷ്ട്രീയക്കാർ അപ്രത്യക്ഷരായി. അതിനുള്ള കാരണവും അവർ തന്നെ കണ്ടെത്തി. എല്ലാം ശരിയാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു പറഞ്ഞത്രേ. അങ്ങനെ ഒരുറപ്പും പ്രധാനമന്ത്രി നൽകിയതായി ഒരു പത്രത്തിലും കണ്ടില്ലെങ്കിലും ആ വാദവും നമ്മൾ വിശ്വസിച്ചു. വെറുതെ അങ്ങ് വിശ്വസിക്കുക. അതേ നമുക്ക് ചെയ്യാനുള്ളു.


ഉത്സവങ്ങളെല്ലാം കൊടിയിറങ്ങി. പ്രതിഷ്ഠയും പോറ്റിയും മാത്രം ബാക്കിയായ അവസ്ഥയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടും ബാധിതരായ ജനങ്ങളും. അവരുടെ ആശങ്കകൾക്കുമാത്രം അവസാനമില്ല. കുത്തിയൊലിച്ചു വരുന്ന ജലത്തിരകളെ അവർ പ്രതീക്ഷിക്കുന്നുണ്ടാകണം. അവർക്കൊഴിച്ച് മുല്ലപ്പെരിയാർ പ്രശ്നത്തിൽ എല്ലാവർക്കും ലാഭമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സത്യം. എങ്കിലും ഉന്നതതല ചർച്ചകളിലൂടെ തീർക്കേണ്ട ഈ പ്രശ്നത്തെ പൊതു ജനത്തിന്റെ മുൻപിലേക്ക് ഇട്ടുകൊടുത്ത് അവരെ തമ്മിൽ തല്ലിച്ച രാഷ്ട്രീയ ബുദ്ധിയെ നമിക്കാതെ തരമില്ല. ഓരോ പഠന റിപ്പോർട്ടും ജനമദ്ധ്യത്തിലേക്ക് എടുത്തിട്ട് അവരെ ഭയചകിതരാക്കാൻ വെമ്പൽ പൂണ്ട മനസ്സുകൾക്കും നല്ല നമസ്കാരം.


‘പവനായി ശവമായി’ എന്നുപറഞ്ഞത് പോലെ എല്ലാം കെട്ടടങ്ങിക്കഴിഞ്ഞു. പുതിയ ഡാമിന് അനുമതി തരാൻ തമിഴന്മാർക്ക് തോന്നട്ടെ എന്ന് നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം. കൂടെ, ഇടുക്കി കൂടി കൊണ്ടുപോകാൻ അവന്മാർക്ക് തോന്നരുതേ എന്നും.


നമ്മൾ ഇതുകൊണ്ടൊന്നും തളരരുത്. വോട്ടെടുപ്പ് ഇനിയും വരും. സ്ഥാനാർത്ഥിയുടെ ആശയങ്ങളോ വ്യക്തിത്വമോ സംസ്കാരമോ ഒന്നും നമ്മുടെ വോട്ടിന് മാനദണ്ഡമാകരുത്. സ്ഥാനാർത്ഥിയുടെ ചിഹ്നം. അതുമാത്രമേ നമ്മൾ നോക്കാൻ പാടുള്ളൂ...പാർട്ടിക്കാരൻ വന്ന് പെറ്റ തള്ളയെ തല്ലിയാലും നാം പ്രതികരിക്കരുത്....കാരണം തള്ളയല്ല...നമുക്ക് പാർട്ടിയും രാഷ്ട്രീയവുമാണ് വലുത്. ഒരു കാര്യത്തിൽ മാത്രം സമാധാനമുണ്ട്. രാഷ്ട്രീയ പ്രബുദ്ധത മുട്ടി നിൽക്കുന്ന നമുക്ക് അർഹിക്കുന്നത് തന്നെ കിട്ടുന്നുണ്ട്......


വാൽക്കഷണം: ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു..അരാഷ്ട്രീയ വാദികളാണത്രേ നാടിന്റെ ശാപം അവനെയൊക്കെ വെടിവെച്ച് കൊല്ലണമത്രേ....കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുകയാണെങ്കിൽ അധികം താമസിയാതെ കേരളത്തിലെ അരാഷ്ട്രീയവാദികളെ തീർക്കാൻ തോക്കുകൾ പോരാതെ വരും.....പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരന്റെ മുൻപിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ ഒരു സൂചനയാണ്....

Thursday, March 31, 2011

ക്രിക്കറ്റ് മാഹാത്മ്യം

[ രംഗം: 30.03.2011, മോഹാലി ക്രിക്കറ്റ് സ്റ്റേഡിയം. ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുകയാണവിടെ....ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗിലാനിയും കാഴ്ചക്കാരായ ആ മത്സരം കാണാന്‍ പ്രശസ്തരായ ഈ അമ്മയും മകനും ഉണ്ടായിരുന്നു.......]

******
അമ്മച്ചി: മോനേ ഇതെന്തോന്ന് കളിയാടാ?


മോന്‍: അമ്മച്ചീ ഇതാണ് ക്രിക്കറ്റ്.


അമ്മച്ചി: അത് ശരി ...ഇതായിരുന്നല്ലേ ക്രിക്കറ്റ്. ബൈജിങ്ങ് ബൂട്ടിയയും മഹേഷ് ഭൂപതിയുമൊക്കെ കളിക്കുന്നുണ്ടോ മോനെ?


മോന്‍: അമ്മച്ചീ പ്ലീസ്. എന്റെ വിലകളയരുത്. ഇത് ക്രിക്കറ്റാ ക്രിക്കറ്റ്....


അമ്മച്ചി: എനിക്കറിയാം. ഹോ....ഒരു വലിയ പരിഷ്കാരി വന്നിരിക്കുന്നു. നിനക്കറിയോ പണ്ട് ഇറ്റലിയില്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ എന്തോരം ക്രിക്കറ്റ് കളിച്ചിരിക്കുന്നു. എത്ര ഗോളടിച്ചിരിക്കുന്നു.


മോന്‍ : ക്രിക്കറ്റില്‍ ഗോളോ.......അമ്മച്ചീ എണീച്ച് പോയേ....ഡേ, എസ് പി ജി ഇവരെ വീട്ടിക്കോണ്ട് വിട്ടേ....


അമ്മച്ചി: ടാ...ടാ അങ്ങ് അടങ്ങടാ കൊച്ചനേ....


മോന്‍: ചങ്കും മത്തങ്ങയും അറിയാതെ പിന്നെ എന്തോ കാണാനാ മോഹാലിയിലേക്ക് കെട്ടിയെടുത്തത്....


അമ്മച്ചി: നീ എന്നാത്തിനാ കെട്ടിയെടുത്തത്......അതിന് തന്നെ......


മോന്‍: ഞാന്‍ നമ്മുടെ ടീമിനെ പ്രോത് സാഹിപ്പിക്കാന്‍ വന്നതാ....


അമ്മച്ചി: ഓ ....നിന്റെയൊരു പ്രോത്സാഹനം...ടാ ഞാന്‍ നിന്റെ തള്ളയാ. എനിക്കറിയാം നിന്റെ പ്രോത്സാഹനത്തിന്റെ പുറകിലുള്ള താല്പര്യമൊക്കെ. കേട്ടോടാ. ഷോ കാണിക്കാനല്യോടാ പൊന്നുമോനേ നീ ഇവിടെ കെട്ടിക്കിടക്കുന്നത്....


മോന്‍: അമ്മച്ചീ..............


അമ്മച്ചി: നിനക്കറിയാം ലോകത്തുള്ള സകലമാന ടിവിക്കാരും ഇന്നിവിടെ കാണുമെന്ന്.........അവന്മാരുടെ പ്രധാനമന്ത്രിയും നമ്മുടെ പ്രധാനമന്ത്രിയുമൊക്കെ ഉണ്ടെങ്കിലും ക്യാമറ കണ്ണ് നിന്റെ ചുറ്റുമാണ് കൂടുതല്‍ എന്ന് നിനക്ക് വ്യക്തമായി അറിയാം. ആ ഏസി ക്യാബിനില്‍ ഇരുന്നാല്‍ നിന്റെ മോന്ത ക്യാമറയില്‍ കിട്ടാതെ പോയാലോ എന്ന് കരുതിയല്ലിയോടാ നാറീ നീ എന്നെയും വിളിച്ച് ഗാലറിയില്‍ ഈ ഡേര്‍ട്ടി കോമണ്‍ പീപ്പിളിന്റെ ഇടയില്‍ വന്നിരുന്നത്.


മോന്‍: അമ്മച്ചീ ഒന്നടങ്ങ്.......


അമ്മച്ചി: എന്തിനാ അടങ്ങുന്നത്.........അവന്റെ ഒരു അഭിനയം. നീയെന്ത് കരുതി എനിക്കൊന്നും അറിയില്ലെന്നോ.......


മോന്‍: അമ്മച്ചിക്കെന്തോന്ന് അറിയാമെന്നാ?


അമ്മച്ചി: സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ എന്നും പറഞ്ഞ് നീ ട്രയിനില്‍ ജനറല്‍ കമ്പാര്‍ട്ട് മെന്‍റില്‍ യാത്രചെയ്തല്ലോ. എന്നിട്ട് എന്ത് മനസ്സിലാക്കി........?


മോന്‍: ഒരുപാട് പ്രശ്നങ്ങള്‍ മനസ്സിലാക്കി...


അമ്മച്ചി: ഉവ്വാ...ഉവ്വാ......നിനക്ക് ഷോകാണിക്കാന്‍ വേണ്ടി പൊട്ടിച്ച് കളഞ്ഞത് എത്ര സാധാരണക്കാരന് ഉണ്ണാനും ഉടുക്കാനുമുള്ള കോടികളാണെന്ന് വല്ല നിശ്ചയവും ഉണ്ടോടാ മോനെ.........


മോന്‍: പിന്നേ കോടികള്‍...........നമ്മുടെ കുടുംബത്തില്‍ നിന്ന് എടുത്ത് ചിലവാക്കുന്നത് പോലെയാണല്ലോ അമ്മച്ചിയുടെ പറച്ചില്‍....


അമ്മച്ചി: പിന്നെ കേരളത്തില്‍ പോയാലുള്ള നിന്റെ കോളജ് സന്ദര്‍ശനം. നീയെന്തിനാടാ ഈ പെണ്ണുങ്ങള് പഠിക്കുന്ന കോളേജില്‍ മാത്രം കയറിയിറങ്ങുന്നത്?


മോന്‍: അത്........അത് ഈ പെണ്‍കുട്ടികള്‍ക്കല്ലേ അമ്മച്ചീ ശോഭനമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളത്...


അമ്മച്ചി: പിന്നേ...ശോഭന...ഉണ്ട. അവിടെ ചെന്നുകയറിയാല്‍ , നാലുപാടും എസ്.പി ജിക്കാരെയൊക്കെ നിര്‍ത്തിയുള്ള നിന്റെ എഴുന്നള്ളിപ്പും തെറ്റില്ലാത്ത ഗ്ലാമറുമൊക്കെ കണ്ട് അവളുമാര് ആരാധനയോടെ വായും പൊളിച്ചിരുന്നോളും എന്ന് നിനക്കറിയാം. എന്റെ മോന് ധൈര്യമുണ്ടേല്‍ തിരുവനന്തപുരത്തുള്ള ആ യൂണിവേഴ്സിറ്റി കോളേജിലോ അറ്റ്ലീസ്റ്റ് എം ജി കോളേജിലോ എങ്കിലും പോയി ഇങ്ങനെ ഒന്ന് ഷോകാണിച്ചിട്ട് വാ....


മോന്‍: അമ്മച്ചി എന്റെ പൊഹ കണ്ടേ അടങ്ങുകയുള്ളോ........പെഴച്ച് പോട്ടമ്മച്ചീ........


അമ്മച്ചി: പിന്നെ നിന്നോടൊരു കാര്യം പറയണമെന്ന് കുറച്ച് നാളായി വിചാരിക്കുന്നു. നീ എവിടെയോ ആളുകളിക്കാന്‍ വേണ്ടി മണ്ണോ കല്ലോ ചുമന്നെന്ന് കേട്ടല്ലോ?


മോന്‍:പറ്റിപ്പോയമ്മച്ചീ .ഒരു ദിവസം പറ്റിപോയി. കല്ലും ചുമന്നുകൊണ്ട് വന്ന ഒരു പെണ്ണുമ്പിള്ളയുടെ കയ്യില്‍ നിന്ന് അതു വാങ്ങി താഴെ വച്ചാല്‍ പേപ്പറിലൊക്കെ കളറ് പടം വരുമെന്ന് എന്റെ പുറകില്‍ നിന്ന ഒരുത്തന്‍ പറഞ്ഞത് കേട്ട് ചാടിയിറങ്ങിയതാ. അവരു അത് താഴെ വയ്ക്കുന്നതിന് പകരം അതെടുത്ത് എന്റെ തലയിലോട്ട് താങ്ങി. വല്ലാത്തൊരു പണിയായി പോയി അമ്മച്ചി. പടമെടുപ്പിക്കാന്‍ പോയ ഞാന്‍ കല്ലുവീണ് പടമായേനേ....അമ്മച്ചി കണ്ടില്ലേ ആ പടം. ഞാന്‍ ഷൂസും കളസവുമൊക്കെ ഇട്ട് കല്ല് ചുമക്കുന്നത്.


അമ്മച്ചി:കണ്ടു...കണ്ടു...ഞഞ്ഞായിട്ടൊണ്ട്. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം.ആളുകളിക്കാന്‍ ആയാല്‍ പോലും വെയിലുകൊണ്ടും ശരീരം അനങ്ങിയുമുള്ള ഒരു പരിപാടിയും നമുക്ക് വേണ്ട. നിന്റെ മോന്തായം ഒന്നു തുടുപ്പിച്ചേടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടതാ. മാത്രമല്ല , ഭരിക്കാന്‍ വേണ്ടി മാത്രമുള്ളവരാ നമ്മടെ കുടുംബക്കാര്‍. കഷ്ടപ്പാടുള്ള ഒരു പണിക്കും നമ്മള്‍ പോകരുത്. നിന്റെ അച്ഛനും അച്ഛമ്മയും അച്ഛമ്മയുടെ അച്ഛനുമൊക്കെ അങ്ങനെ കഷ്ടപ്പെടാതെ നോക്കുകൂലി വാങ്ങിയവരാ..........


മോന്‍: കാലം മാറിയമ്മച്ചീ. ഇപ്പോള്‍ ഷോ കാണിക്കാതെ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല....


അമ്മച്ചി: ഒരുകാലവും മാറിയിട്ടില്ല. നമ്മളീ മഹാരാജ്യം എഴുതി വിറ്റാലും ചോദിക്കാന്‍ ഒരു പട്ടിയും വരില്ല. നമ്മടെ കുടുംബപ്പേര് കേട്ടാല്‍ തന്നെ നമ്മടെ പാര്‍ട്ടിക്കാര് മുണ്ടഴിച്ച് തലയില്‍ കെട്ടുമ്പോള്‍ പിന്നെയെന്ത് പേടിക്കാനാ.. അതൊക്കെ പോട്ടെ. നീയാ ഗ്യാലറിയിലോട്ട് നോക്കിയേ എന്തുമാത്രം പെണ്‍പിള്ളാരാ കിടന്ന് അഴിഞ്ഞാടുന്നത്. നിനക്കേതിനെയെങ്കിലും പിടിച്ചെങ്കില്‍ പറ. നമുക്കങ്ങ് നടത്താം.


മോന്‍: ഇതാ എനിക്ക് ഇഷ്ടപ്പെടാത്തത്. ഇത്രയും പ്രായമായിട്ട് ഞാന്‍ കെട്ടാത്തത് പെണ്ണ് കിട്ടാഞ്ഞിട്ടാണോ. അല്ലല്ലോ. എനിക്ക് കല്യാണം പോലെ ഇവിടത്തെ ഈ വൃത്തികെട്ട സെറ്റപ്പില്‍ താല്പര്യമില്ലന്ന് അമ്മച്ചിക്കറിയാമല്ലോ. ഇവിടത്തെ അലവലാതികള്‍ ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറയുന്നെങ്കിലും മനസ്സുകൊണ്ട് ഞാനൊരു ഇറ്റലിക്കാരനാ...അമ്മയുടെ പൊന്നുമോന്‍. എത്ര വട്ടം ഞാനെന്റെ ‘കൂട്ടുകാരി’കളുമായി കേരളത്തിലോട്ട് പറന്നിരിക്കുന്നു. അമ്മച്ചിക്ക് ഒരു തമാശ കേള്‍ക്കണോ. ഒരു പെണ്ണും ചെറുക്കനും വെറുതെ നടന്ന് പോയാല്‍ പോലും പൊക്കുന്ന കേരളാ പോലീസ് എനിക്കും എന്റെ കൂട്ടുകാരിക്കും കാവല്‍ കിടക്കും റൂമിന് വെളിയില്‍... എന്താ തമാശ അല്ലേ....


അമ്മച്ചി: മക്കളുണ്ടാവുന്നേല്‍ ഇങ്ങനെ വേണം. മോന്‍ ഷോകാണിച്ച് തേരാപാര നടക്കുമ്പോഴും യൂത്ത് പിള്ളാരെ ടാലന്റ് ഹണ്ട് നടത്തി പാട്ടും ഡാന്‍സും കാണിച്ച് പരിപ്പെടുക്കുമ്പോഴും ഒന്നോര്‍ക്കണം. മോന്റെ ചന്തിയില്‍ ആനപ്പുറത്ത് കേറിയതിന്റെ തഴമ്പില്ല. നിന്റെ അച്ഛനും അച്ഛമ്മയ്ക്കും അച്ഛമ്മയുടെ അച്ഛനും ആ തഴമ്പ് ഉണ്ടെന്ന് ആരെങ്കിലും നിന്നെ വിശ്വിസിപ്പിച്ചിട്ടുണ്ടേല്‍ അത് പച്ചക്കള്ളവുമാണ്.


മോന്‍: അതൊക്കെ വിട്.....ദേ ആളുകള് ശ്രദ്ധിക്കുന്നുണ്ട്....നമ്മുടെ മോന്തായം ലൈവായിട്ട് ലോകം കാണുവാന്ന് മറക്കരുത്......


അമ്മച്ചി: മോനെ ഡാ ആ കിടന്ന് തുള്ളുന്നത് നമ്മുടേ അംബാനിയുടെ പെണ്ണുമ്പിള്ളയല്ലേ....അവളുടെ ഉടുപ്പില്‍ ഉറുമ്പു കയറിയോ ഇങ്ങനെ കിടന്ന് തുള്ളാന്‍....


മോന്‍: വലിയ പുള്ളിയാ. ഭര്‍ത്താവിനെ നോക്കി നിര്‍ത്തി ഹര്‍ഭജന്റെ നെഞ്ചത്ത് ചാടിക്കേറിയ പുള്ളിയാ...ഇതാണമ്മച്ചീ ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി


അമ്മച്ചി: ഓ അത് ഇതായിരുന്നല്ലേ........


മോന്‍: അമ്മച്ചീ ദോ അങ്ങോട്ട് നോക്കിക്കേ.......നമ്മുടെ മോഹനങ്കിളിനെയും ഗില്ലു അങ്കിളിനെയും ചില്ലിട്ട് വച്ചിരിക്കുന്നു.


അമ്മച്ചി: സത്യമാണല്ലോ......മോനേ മോഹനന് അനക്കമൊന്നുമില്ലല്ലോടാ........കാറ്റുപോയോ?


മോന്‍: അല്ലെങ്കില്‍ എന്നാ മോഹനങ്കിളിനെ അമ്മച്ചി അനക്കിയിട്ടുള്ളത്. ആ വാപോലും തുറക്കാന്‍ സമ്മതിക്കില്ലല്ലോ. പാവം. കളി കാണാന്‍ വന്നപ്പോള്‍ അവിടെയും ചില്ലിട്ട് വച്ചു.


അമ്മച്ചി: നീ ഒരോന്ന് പറയാതെ കളിയില്‍ ശ്രദ്ധിക്ക്........ദേ സച്ചിന്‍ അടിക്കുന്നു.........ഗോള്‍..........ഗോള്‍.........

Thursday, April 29, 2010

എന്തിന് ഈ ക്രൂരത?


വര്‍ഷം : 2004
സ്ഥലം:തെക്കന്‍ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന്‍


ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലായിപ്പോയ എന്റെ ബൈക്ക് എടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതാണ് ഞാനും എന്റെ 2 സുഹൃത്തുക്കളും. നിയമപാലകരുടെ ‘ആത്മാര്‍ത്ഥത‘ കൊണ്ട് ബൈക്ക് തിരിച്ച് കിട്ടാന്‍ 5 ദിവസം എടുത്തു എന്നുള്ളതാണ് സന്തോഷകരമായ കാര്യം. ഈ 5 ദിവസവും രാവിലെ 9 മണിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തും സന്ധ്യാസമയമാകുമ്പോള്‍ എന്റെ ബൈക്കിന്റെ താക്കോല്‍ കയ്യില്‍ വച്ചിരിക്കുന്ന ഏമാനെ കാണാന്‍ കഴിയാതെ നിരാശരായി മടങ്ങും ഇതായിരുന്നു അവസ്ഥ.


ആ ദിവസങ്ങളില്‍ ഒരു ദിവസം വൈകുന്നേരം സ്റ്റേഷനിലേക്ക് ഒരു നാടോടി സ്ത്രീയെ കൊണ്ട് വന്നു. കയ്യില്‍ ഒരു പിഞ്ചു കുഞ്ഞും ഉണ്ട് . ബസ്സില്‍ ആരുടെയോ മാല പൊട്ടിക്കാന്‍ ശ്രമിച്ചതാണ്. ബസ്സിലുണ്ടായിരുന്ന ‘പരോപകാര കമ്മിറ്റിക്കാര്‍‘ മുഴുവന്‍ കൈ വച്ചതിന്റെ ലക്ഷണം ആ സ്ത്രീയുടെ വായില്‍ നിന്നും ശരീരത്തുനിന്നും ഒലിച്ചിറങ്ങുന്ന രക്തത്തില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു.


സ്റ്റേഷനില്‍ എത്തിയപാടെ അവര്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാതെ ഒരു മൂലയ്ക്ക് ഇരുന്നു. കുഞ്ഞ് അടുത്തിരുന്ന് അലറികരയുന്നു. അവശയായ ആ സ്ത്രീ കുറച്ച് വെള്ളം തരുമോ എന്ന് അവിടെ നിന്ന വനിതാ കോണ്‍സ്റ്റബിളിനോട് ചോദിക്കുന്നത് കേട്ടു. പോലീസ് വേഷം ദേഹത്തുകയറിയിട്ടും മനുഷ്യത്ത്വം കൈമോശം വന്നിട്ടില്ലാത്തത് കൊണ്ടാകാം, അവര്‍ ഒരു കുപ്പിയില്‍ കുറച്ച് വെള്ളമെടുത്ത് അവര്‍ക്ക് നല്‍കി.


ഈ സമയം “അവള്‍ക്ക് വെള്ളം കൊടുക്കരുത് “ എന്നലറി അകത്തും നിന്നും സിവില്‍ ഡ്രസ്സില്‍ പാഞ്ഞെത്തിയ ഒരു ഏമാന്‍ ബൂട്ടിട്ട കാലുകൊണ്ട്, താഴെ ഇരുന്ന ആ സ്ത്രീയുടേ മാറിടത്തിനും തോള്‍ഭാഗത്തിനുമിടയില്‍ കാല്‍ വലിച്ച് ഒരു ചവിട്ട്. ആ ദൃശ്യത്തിന്റെ ഭീകരതയില്‍ കസേരയില്‍ ഇരുന്ന ഞാനും സുഹൃത്തുക്കളും ഒരുപോലെ എഴുനേറ്റുപോയി. തരിച്ച് നില്‍ക്കുന്ന ഞങ്ങളുടെ മുഖഭാവം കണ്ടാകാം ആ ഏമാന്‍ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.” നിങ്ങള്‍ പേടിക്കേണ്ട. ഇവള്‍ക്കൊക്കെ ഇത് കിട്ടേണ്ടതാ. എത്ര പാവങ്ങളുടെ കാശാണ് ഇവളുമാര്‍...”. ആ വാക്കുകള്‍ കേട്ട് ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞങ്ങള്‍. കാശെന്ന ചിന്ത പോലുമില്ലാതെ ‘നീതി നിര്‍വ്വഹണം‘ നടത്തുന്ന ഈ ‘മാടപ്രാവുകള്‍‘ തന്നെ ഇതു പറയുമ്പോള്‍ വേശ്യയുടെ ചാരിത്യപ്രസംഗം പോലെ മഹത്തരമായി അത്.


സമയം പിന്നെയും കൊഴിഞ്ഞു വീണു. ഏകദേശം 7 മണിയായപ്പോള്‍ എസ്.ഐ എത്തി. ആരും കേസ് നല്‍കാത്തത് കൊണ്ടാകാം അവരെ പറഞ്ഞു വിട്ടേക്കാന്‍ എസ്.ഐ പറയുന്നത് കേട്ടു. അപ്പോഴേക്കും ആ സ്ത്രീയും കുഞ്ഞും തളര്‍ന്ന് മയങ്ങിയിരുന്നു. ഒരു ഏമാന്‍ ചൂരല്‍ പുറകില്‍ പിടിച്ച് അവരെ വിളിച്ചുണര്‍ത്തി പുറത്തേക്ക് നടത്തി. ആ കുഞ്ഞിനെയുമെടുത്തവര്‍ ഭീതിയോടെ നടന്നു. സ്റ്റേഷന് പുറത്തെത്തിയപ്പോള്‍ പുറകിലിരുന്ന ചൂരല്‍ പ്രത്യക്ഷമാക്കി,‘പൊയ്ക്കോടീ’ എന്ന് ഏമാന്‍ ആജ്ഞാപിച്ചു. ആ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അവര്‍ ഓടാന്‍ തുടങ്ങിയതും ആ ‘മാന്യദേഹം‘ ചൂരല്‍ വീശിയടിച്ചതും ഒരുമിച്ചായിരുന്നു.പെട്ടെന്ന് അവര്‍ ദയനീയമായി കേണുകൊണ്ട് തിരിഞ്ഞപ്പോള്‍ ആ അടി വന്ന് കൊണ്ടത് അവര്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുതുകത്തായിരുന്നു. കാഴ്ചക്കാരായ ഒരുപാട് പേര്‍ ഒരേസമയം “അയ്യോ” എന്ന് വിളിച്ച് പൊയ നിമിഷം.അന്നെന്റെ തൊണ്ടയില്‍ തടഞ്ഞ നിലവിളി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു.


അലറി കരയുന്ന ആ പിഞ്ചു കുഞ്ഞിനെയുമെടുത്ത് അവര്‍ ദേശീയ പാതയിലേക്ക് ഓടിയിറങ്ങി.നട്ടെല്ല് ആര്‍ക്കോ പണയം വച്ച് ഒന്നു പ്രതികരിക്കാന്‍ പോലും ശേഷിയും മനസ്സുമില്ലാത്ത കാഴ്ചക്കാരിലൊരാളായി ഞാനും നിന്നു. അന്ന് അവര്‍ ഭീതിയോടെ റോഡിലേക്ക് ഓടി ഇറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടിയുടെ മുന്‍പില്‍ പെട്ടിരുന്നെങ്കില്‍? മറ്റൊരു അജ്ഞാത ശവം കൂടി. അത്ര തന്നെ. കയ്യിലെ കാശിനും പ്രശസ്തിക്കും പദവിക്കും അടിസ്ഥാനത്തില്‍ ജീവന്റെയും ജീവിതങ്ങളുടെയും വില നിശ്ചയിക്കുന്ന ഈ കാലത്ത് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?


പക്ഷേ ഞാന്‍ കണ്ണിന്‍ മുന്‍പില്‍ കണ്ട ഈ സംഭവം പോലീസ് ഏമാന്‍മാരുടെ വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഒരുത്തനെയും കൂടി അവര്‍ കാലപുരിക്കയച്ച വാര്‍ത്ത വന്നിട്ട് ദിവസങ്ങള്‍ അധികമായില്ല. ഉദയകുമാര്‍ എന്ന നിരപരാധിയെ പറഞ്ഞയച്ച അതേ വഴിയില്‍ അവര്‍ സമ്പത്തെന്ന ക്രിമിനലിനെയും പറഞ്ഞയച്ചു.


നാളെ ആര്‍ക്കും ഈ വിധിയുണ്ടാകാം.അടുത്ത ഇര ഞാനാകാം നീയാകാം ആരുമാകാം.വേലി തന്നെ വിളവു തിന്നുമ്പോള്‍ ഇവിടെ നിയമവും ഭരണകൂടവുമെല്ലാം കണ്ണും പൂട്ടി തലകുനിച്ച് നില്‍ക്കുന്നു. ശാസ്ത്രവും ലോകവും ഒരുപാട് പുരോഗമിച്ച ഈ കാലത്തും പൊതുജനങ്ങള്‍(രാഷ്ട്രീയക്കാരല്ല) ‘മരണത്തെ‘ എന്ന പോലെ പോലീസിനെ ഭയക്കുന്നു. രാഷ്ട്രീയക്കാരുടെയും കാശുകാരന്റെയും ചട്ടുകങ്ങളായി മാറ്റപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ പോലീസ് സേനയുടെ അന്തസ്സും ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസവുമാണ്. ജനമൈത്രി പോലീസ് എന്ന് പേരുമാറ്റിയത് കൊണ്ടോ മാതൃക പോലീസ് സ്റ്റേഷന്‍ എന്ന് ബോര്‍ഡു തൂക്കിയത് കൊണ്ടോ പൊലീസ് വിഭാഗം ശുദ്ധീകരിക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ ധരിച്ചു വച്ചിരിക്കുന്നോ എന്തോ?


പ്രായം പോലും പരിഗണിക്കാതെ ഇവര്‍ നടത്തുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ കഥ പുറത്ത് വരുമ്പോള്‍, ഈ പോലീസുകാരും ഒരു അച്ഛനും മകനും സഹോദരനുമൊക്കെ തന്നെയല്ലേ എന്ന് അത്ഭുതം കൂറാനേ നമുക്ക് കഴിയൂ. കണ്മുന്‍പില്‍ കാണുന്നവരെ എല്ലാം ക്രിമിനലായി മാത്രമേ കാണാന്‍ കഴിയുന്നുള്ളു എന്നതാകുമോ നമ്മുടെ പോലീസ് സേനയിലെ ചിലരുടെ എങ്കിലും പ്രശ്നം. റിട്ടയര്‍മെന്റിന് ശേഷം ഒരു അദ്ധ്യാപകനും ഒരു പോലീസുകാരനും സമൂഹം നല്‍കുന്ന വില താരതമ്യം ചെയ്താല്‍ മാത്രം മതിയാകും ഇവര്‍ക്ക് കാലം കൊടുക്കുന്ന തിരിച്ചടി മനസ്സിലാക്കുവാന്‍.


നിരപരാധിയായ ഉദയകുമാറിനെ ഉരുട്ടികൊന്നവര്‍ ഇന്നും മാന്യന്മാരെ പോലെ സമൂഹത്തില്‍ ജീവിക്കുന്നു. ഇന്ന് ആ കേസിന്റെ അവസ്ഥ ദയനീയമായി തുടരുകയാണ്. സാക്ഷികള്‍ തുടരെ തുടരെ കൂറുമാറുന്നു. തെളിവുകളെ മാത്രം ആശ്രയിക്കുന്ന കോടതിക്ക് മുന്‍പില്‍ അവര്‍ നിരപരാധികളായി മാറിയേക്കാം. പക്ഷേ ഒരു തെറ്റും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട വേദനയില്‍ ഉള്ളുരുകി കരയുന്ന ആ അമ്മയുടെ കണ്ണീരിന്റെയും പ്രാര്‍ത്ഥനകളുടെയും ശക്തിക്ക് മുമ്പിൽ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല.ഇനി എത്ര ജന്മമെടുത്താലും....

Wednesday, March 3, 2010

കാപട്യമേ നിന്റെ പേരാണ് പ്രണയം


ഒരു വര്‍ഷത്തിലെ 364 ദിവസത്തെ കുറിച്ച് ഓര്‍ത്തില്ലെങ്കിലും ഇന്നത്തെ യുവത്വം ഒരു ദിവസത്തെ മറക്കില്ല. അത് ഫെബ്രുവരി 14 ആണ്. ലാളിച്ച് വളര്‍ത്തിയ സ്വന്തം അഛനമ്മമാരെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും അവരുടെ സുഖവിവരം അന്വേഷിച്ചില്ലെങ്കിലും, പാശ്ചാത്യ സംസ്കാരത്തിന്റെ വാല് വച്ച ‘വാലന്റൈൻസ് ഡേ’ യുവരക്തത്തിന്റെ ഞരമ്പില്‍ പിടിച്ച ആഘോഷമായി മാറി കഴിഞ്ഞു.


ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യുവത്വ മനസ്സുകളില്‍ വേരോടിയ ഒന്നാണ് “വാലന്റൈൻസ് ഡേ“ . ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സായിപ്പ് രൂപപ്പെടുത്തിയെടുത്ത “ഡേ സംസ്കാരം” അതു പോലെ അനുകരിച്ച് ‘പരിഷ്കാരി’കളാകുമ്പോള്‍ ഈ വിവരക്കേട് മുതലെടുത്ത് കുത്തകമുതലാളിമാര്‍ വലിയ ഒരു കമ്പോളം സൃഷ്ടിച്ചെടുക്കുകയാണെന്ന് നാം മറക്കുന്നു. ഗ്രീറ്റിംഗ് കാര്‍ഡ്, സ്വര്‍ണ്ണം, സെല്‍ ഫോണ്‍ തുടങ്ങി നാനാ മേഖലകളില്‍ അത് അതിന്റെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.


പ്രണയം വിശുദ്ധമാണ് പവിത്രമാണ് മാങ്ങാത്തൊലിയാണ് എന്നൊക്കെയാണ് സാഹിത്യകാരന്മാരൊക്കെ പാടിയും പറഞ്ഞും വച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയും അതേറ്റു പാടുന്നു. യഥാര്‍ത്ഥത്തിൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ‘ദിവ്യത്വം’ ഇന്നത്തെ പ്രണയങ്ങള്‍ക്ക് അവകാശപ്പടാന്‍ കഴിയുമോ? പ്രണയത്തിന്റെ മാനസികമായ വശങ്ങള്‍ക്കൊക്കെ ഒരുപാട് ഭാവഭേദം വന്നു കഴിഞ്ഞിരിക്കുന്നു. പ്രണയ നൈരാശ്യത്തില്‍ , ദീക്ഷ വളര്‍ത്തി കുളിയും നനയുമില്ലാതെ നടക്കുന്ന കാമുകനെയോ കാമുകനെ പിരിഞ്ഞ വേദനയില്‍ ഒരു മുഴം കയറിലോ ഒരല്‍പം ഫ്യൂരിഡാനിലോ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന കാമുകിയേയോ ഒന്നും മഷിയിട്ട് നോക്കിയാല്‍ പോലും ഇന്നത്തെ കാലത്ത് കാണാന്‍ കഴിയില്ല.


ഇന്നത്തെ തലമുറയ്ക്ക് പ്രണയവും ‘അടിച്ചുപൊളി‘യുടെ ഭാഗം മാത്രം. വസ്ത്രങ്ങള്‍ പുതിയത് മാറുന്നത് പോലെ മാറാന്‍ കഴിയുന്ന ഒന്ന് മാത്രമായി പ്രണയ ബന്ധങ്ങളും അധ:പ്പതിച്ചു. സ്വപ്നങ്ങളും ഭാവി ജീവിതവും ഇഴ തീര്‍ത്തിരുന്ന പഴയ പ്രേമലേഖനങ്ങളുടെ സ്ഥാനം അശ്ലീല എസ്.എം.എസുകള്‍ക്കും ഇ- മെയിലുകള്‍ക്കും വഴി മാറിയപ്പോള്‍ പ്രണയമെന്ന പദം പോലും അശ്ലീലമായി മാറുന്നത് നമ്മള്‍ അറിഞ്ഞില്ല.


കൌമാര മനസ്സുകളെ വഴി തെറ്റിക്കുന്ന ഒരു ചതിക്കുഴി മാത്രമാണിന്ന് പ്രണയം. ഏത് പ്രണയത്തിന് പുറകിലും ഇപ്പോള്‍ ലൈംഗികമായ അഭിനിവേശം മാത്രമേ ഉള്ളു. മാംസനിബദ്ധമല്ല രാഗം എന്ന കവി മൊഴിയൊക്കെ ചിതലരിച്ചു കഴിഞ്ഞു. ഇന്ന് ഒരു അനുരാഗം ഉണ്ടെങ്കില്‍ അത് മാംസ നിബദ്ധം മാത്രമാണ്. മനസ്സിനും വാക്കുകള്‍ക്കുമപ്പുറം തൊട്ടുതലോടലുകള്‍ക്കും അതിനനുബന്ധമായ വികാര വേലിയേറ്റങ്ങളിലും മാത്രമാണ് പ്രണയം എന്നതാണ് ഇന്നത്തെ യുവത്വത്തിനെ മതം. പക്ഷേ ലൈംഗികമായ അഭിനിവേശം മാത്രം മുന്നില്‍ കാണുന്ന ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്ന് നിര്‍വ്വചിക്കുന്നു എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. വെറും മോഹം മാത്രമല്ലേ ഇത്?


മൊബൈല്‍ ഫോണ്‍ വ്യാപകമായത് കൂടി വികസിച്ചത് ‘ഇന്‍സ്റ്റന്‍റ്‘ പ്രണയങ്ങളും പീഢനങ്ങളും കൂടിയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികമാണ് . വഴിതെറ്റി വരുന്ന ഫോണ്‍ കോളില്‍ നിന്നും അപരിചിതന്‍ അയക്കുന്ന മെസ്സേജില്‍ നിന്നും മെയിലില്‍ നിന്നും സ്ക്രാപ്പില്‍ നിന്നുമൊക്കെ തുടങ്ങുകയായി പ്രണയം. ആളിനെ അറിയണമെന്നില്ല ഉദ്ദേശങ്ങള്‍ അറിയണമെന്നില്ല. പ്രണയം ദിവ്യമാണല്ലോ.അപ്പോള്‍ എന്തുമാകാം. എന്തായാലും മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ പച്ചപിടിച്ചു. നയാ പൈസയുടെ കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ബസുകള്‍ക്ക് നേരെ കല്ലെടുക്കുന്ന കൌമാരക്കാര്‍ മാസം തോറും വിളിച്ച് തള്ളുന്ന മൊബൈല്‍ ഫോണ്‍ ബില്ല് കണ്ടാല്‍ കണ്ണു തള്ളിപ്പോകും.


വണ്‍ വേ, ടൂ വേ, ത്രികോണ പ്രണയങ്ങളുടെയൊക്കെ കാലം കഴിഞ്ഞു. ഇപ്പോള്‍ മിനിമം ഏഴ് ‘ലൈന്‍സ്’ എങ്കിലുമില്ലെങ്കില്‍ മിടുക്കനും മിടുക്കിയും ആകില്ല. പഴയ ഹംസത്തിന്റെ ചുമതല ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്കാണ്. ആ ചുമതല മനസ്സിലാക്കി തന്നെ രാത്രി സംസാരം കുറഞ്ഞ നിരക്കില്‍ അനുവദിച്ചും സൌജന്യ എസ്.എം.എസ് സൌകര്യം നല്‍കിയും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കമ്പനിക്കാര്‍ കാമുകീ കാമുകന്‍മാരെ 'പുളകിതരാക്കി' പിഴിഞ്ഞെടുക്കുന്നു.


മിക്ക പീഡന കേസുകള്‍ക്ക് പുറകിലും പ്രണയം എന്ന ഒരു പദം ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പീഡന കേസുകളിലൊക്കെ ‘ഇരകള്‍‘ എന്ന സഹതാപ വേഷം നമ്മള്‍ അതില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പതിച്ച് നല്‍കാറുമുണ്ട്. എന്നാല്‍ ആ സഹതാപത്തിന് അവര്‍ അര്‍ഹരാണോ എന്ന കാര്യം നമ്മള്‍ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തെപോലും ഓര്‍ക്കാതെ അപരിചിതരുടെ കൂടെ പ്രണയമെന്ന പേരില്‍ ഇറങ്ങി തിരിക്കുന്ന ഇത്തരം പെണ്‍കുട്ടികളെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും. എല്ലാ വിജ്ഞാനവും വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലത്ത് ‘അറിവില്ലായ്മ’ എന്ന കാരണം പറഞ്ഞ് ഇത്തരം സംഭവങ്ങളില്‍ മാപ്പുസാക്ഷിയാകാന്‍ കഴിയില്ല ഒരു പെണ്‍കുട്ടിക്കും. കാരണം ഇന്നത്തെ കാലത്ത് ഇത്തരം ‘അറിവില്ലായ്മകള്‍ ‘ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ശാരിയും അനഘയുമൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


കൌമാരക്കാര്‍ പ്രണയത്തിന്റെ പേരില്‍ വഴിതെറ്റിക്കപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാതാപിതാക്കള്‍ക്ക് തീര്‍ച്ചയായും മാറി നില്‍ക്കുവാന്‍ കഴിയില്ല. ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണുമെല്ലാം ആവശ്യകത നോക്കാതെ കുട്ടികളുടെ സ്വകാര്യതയിലേക്ക് അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കള്‍ , കുട്ടികള്‍ ഏത് രീതിയിലാണ് ഈ ‘സൌകര്യങ്ങള്‍‘ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മക്കളെ ശ്രദ്ധിക്കാന്‍ പോലും സമയമില്ലാതെ മക്കളുടെ നല്ല ‘ഭാവിക്ക്’ വേണ്ടി ഓടി നടക്കുമ്പോള്‍ കുട്ടികള്‍ തെറ്റായ വഴിയില്‍ കൂടി പോകുന്നത് പോലും അവരറിയുന്നുണ്ടാകില്ല.


അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രണയത്തിന്റെ പേരില്‍ കാട്ടികൂട്ടുന്ന എന്ത് കോപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കാന്‍ കുറച്ച് ‘പുരോഗമന’ വാദികള്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദു:ഖകരമായ വസ്തുത. സദാചാരം എന്ന വാക്കുപോലും ഇപ്പോള്‍ പുച്ഛിക്കപ്പെടുന്നു. ഇതായിരുന്നില്ല നമ്മുടെ കാഴ്ചപ്പാടുകള്‍.‘പരിഷ്കാരം’ തലയ്ക്ക് പിടിച്ചപ്പോള്‍ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നതാകാം. മാറ്റം നല്ലതാണ്... അത് നന്മയിലേക്കാണെങ്കില്‍...


മാതാപിതാക്കളോട്: പ്രണയക്കുരുക്കില്‍ വീണുപോയ നിങ്ങളുടെ കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എളുപ്പ വഴി. ഒരു ജനതയുടെ ആത്മാവിഷ്കാരം സാക്ഷാത്കരിക്കാന്‍ ഇറങ്ങിതിരിച്ചവരുടെ വിനോദ ചാനലില്‍ ഒരു പരിപാടിയുണ്ട്. “വാലന്റൈൻ “ എന്നാണതിന്റെ പേര്. പ്രണയ പരവശനായ (അതോ അവശനോ) അവതാരകനും പൊട്ടന്‍ കളിക്കുന്ന അവതാരകയും കൂടി കാട്ടികൂട്ടുന്ന കോപ്രായം ഒരു എപ്പിസോഡ് കാണിക്കുക. പ്രണയമെന്ന വാക്കിനെ തന്നെ നിങ്ങളുടെ കുട്ടികള്‍ വെറുത്തോളും. ഉറപ്പ് .സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കില്ല”.....

Wednesday, February 3, 2010

മരിച്ചു ജീവിച്ച ഹനീഫ...


02-02-2010 സമയം:1.00 PM

ഉച്ചഭക്ഷണത്തിന് ശേഷം മനോരമ ഓണ്‍ലൈനില്‍ രണ്ട് വാര്‍ത്ത വായിച്ചേക്കാം എന്ന് കരുതി തുറന്നപ്പോള്‍ കണ്ടത്, ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോള്‍ ബാറില്‍ കണ്ട “ചലച്ചിത്ര താരം കൊച്ചിന്‍ ഹനീഫ അന്തരിച്ചു“ എന്ന വാര്‍ത്തയാണ്. അവിശ്വസനീയതയോടെ ഞാന്‍ ഓണ്‍ലൈന്‍ മാതൃഭൂമിയിലേക്കും ദീപികയിലേക്കും എത്തി. സംഭവം സത്യം തന്നെ രണ്ടിലും ഫ്ലാഷ് ന്യൂസായി സംഭവം ഇട്ടിട്ടുണ്ട്. ദീപിക ഒരുപടി കൂടി മുന്‍പോട്ടു പോയി വെല്‍ക്കം സ്ക്രീന്‍ തന്നെ കൊച്ചിന്‍ ഹനീഫയുടെ ചിത്രം മാത്രം നല്‍കി ചുവപ്പിച്ചിരിക്കുന്നു. മരണത്തെ പോലും കച്ചവട മനസ്സോടെ മാത്രം നോക്കി കാണാന്‍ സാധിക്കുന്ന പത്രക്കാരന്റെ കിട മത്സരത്തിന്റെ വ്യഗ്രത........


1.10 PM: ഞാന്‍ മനോരമയിലേക്ക് തിരികെ വന്നു. അപ്പോഴേക്കും അവിടെ ‘ആഘോഷം‘ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ ആഘോഷം ദേ ഇവിടെ കാണാം. കൂടാതെ വിശദമായ വാര്‍ത്ത മറ്റു ‘മാദ്ധ്യമ കഴുകന്‍മാര്‍‘ നല്‍കുന്നതിനു മുന്‍പു തന്നെ നല്‍കണം എന്ന ആര്‍ത്തി കൊണ്ടായിരിക്കാം, മനോരമ മരണത്തിന്റെ വിശദാംശങ്ങളും ഹനീഫയുടെ ജീവ ചരിത്രവുമൊക്കെ മിക്സ് ചെയ്ത് ഒന്നൊന്നര കാച്ചങ്ങ് കാച്ചി. തയാറാക്കി വച്ചിരുന്ന വിഭവമായിരുന്നതിനാലാം ‘സംഭവം’ ഗംഭീര‘മായിരുന്നു. ആ അര്‍മാദം ഈ വഴി പോയാല്‍ കാണാം.


1.25 PM: ഓണ്‍ലൈന്‍ ദീപിക എടുത്ത് നോക്കിയ ഞാന്‍ അന്തിച്ച് പോയി. ഇങ്ങനെ ഒരു സംഭവം നടന്ന യാതൊരു ലക്ഷണവുമില്ല. കൊച്ചിന്‍ഹനീഫയുടെ ചിത്രം മാത്രം വച്ച് ചുവപ്പിച്ച് വച്ചിരുന്ന വെല്‍ക്കം സ്ക്രീനും കാണാനില്ല. എന്റെ മാനസിക നിലയ്ക്ക് വല്ലതും സംഭവിച്ചോ എന്ന സംശയം മനസ്സില്‍ മുളപൊന്തി. മാതൃഭൂമിയിലും പഴയ വാര്‍ത്തകള്‍ മാത്രം. കൊച്ചിന്‍ ഹനീഫ എന്ന പേരു പോലും ആ വഴിയിലെങ്ങുമില്ല. മനോരമ ആണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന അതേ താളം . അത് ദേ ഇവിടെ. ആടു കിടന്നിടത്ത് പൂട പോലുമില്ല എന്ന് കേട്ടിട്ടുണ്ട്. അത് നേരില്‍ കാണുകയായിരുന്നു ഞാന്‍.


ദോഷം പറയരുതല്ലൊ മനോരമ ഓണ്‍ലൈനില്‍ മനോരമ ന്യൂസ് സെക്‍ഷനില്‍ ഒരു വരി ഉണ്ടായിരുന്നു.” കൊച്ചിന്‍ ഹനീഫയുടെ നില ഗുരുതരം”. അത് വഴി പോയപ്പോള്‍ വീണ്ടും കണ്ടത് പഴയ വാര്‍ത്ത തന്നെ ഇവിടെ “കൊച്ചിന്‍ഹനീഫ അന്തരിച്ചു”. ഏത് ശരി ഏത് തെറ്റ് എന്നറിയാതെ കുന്തം വിഴുങ്ങി ഇരുന്ന ഒരുപാട് വായനക്കാരില്‍ ഒരാളായി ഞാനുമിരുന്നു.


തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം.അത് മനുഷ്യ സഹജമാണ്. എന്നാല്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ചുമതലയുള്ള മാദ്ധ്യമ സമൂഹം ഇത്തരം ഗുരുതരമായ വീഴ്ച വരുത്തുമ്പോള്‍ അതില്‍ നിര്‍വ്യാജമായ ഒരു ക്ഷമ എങ്കിലും വായനക്കാരോട് പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ആ കാര്യത്തില്‍ മാതൃഭൂമിയും ദീപികയും മാന്യത കാട്ടി. വാര്‍ത്ത പിന്‍വലിച്ച ഉടന്‍ തന്നെ അവര്‍ ക്ഷമാപണം നടത്തി. ഇവിടെയും മാദ്ധ്യമ ഭീമന്‍ എന്ന അര്‍ഹിക്കാത്ത അലങ്കാരം കൊണ്ട് നടക്കുന്ന മനോരമയുടെ, ആര്‍ക്കോ വേണ്ടി എന്നപോലെയുള്ള ഖേദപ്രകടനത്തിന് വീണ്ടും മുക്കാല്‍ മണിക്കൂര്‍ കൂടി വേണ്ടി വന്നു.


എന്തായാലും ഈ കഴുകന്‍മാരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയില്ല. കൊച്ചിന്‍ ഹനീഫ 3.40 ന് മരണത്തിന് കീഴടങ്ങി. തന്റെ മരണം വളരെ മുന്‍പ് തന്നെ മലയാള പത്രങ്ങളും ചാനലുകളും ആഘോഷിച്ചു എന്നറിയാതെ...മലയാളിയെ ഒരു പാട് ചിരിപ്പിച്ച ആ മഹാ നടന് ആദരാഞ്ജലികള്‍...


വാല്‍ക്കഷണം: ദേശാഭിമാനി ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.പാവങ്ങള്‍ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടും കേട്ടിട്ടും പോലുമില്ല . ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ത്രില്ല് തലയ്ക്ക് പിടിക്കാത്തത് കൊണ്ടാകാം.

Thursday, November 19, 2009

ലവ് ജിഹാദ് എന്ന “വില്ലന്‍“


ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഹിന്ദു-കൃസ്ത്യന്‍ സമുദായത്തില്‍ പെട്ട പ്രായപൂര്‍ത്തിയായതോ അല്ലെങ്കില്‍ സമീപ ഭാവിയില്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്നതോ ആയ പെണ്‍ മക്കള്‍ ഉള്ള മാതാപിതാക്കള്‍ ആരും കുറച്ച് നാളായി ഉറങ്ങുന്നതേ ഇല്ലത്രേ. ഈ പാവങ്ങളുടെ ഉറക്കം കളയുന്ന ‘വില്ലന്‍‘ മറ്റാരുമല്ല. “ലവ് ജിഹാദ്“. ഇവനാണ് ലവന്‍. ‘റോമിയോ ജിഹാദ്‘ എന്ന ഒരു വിളിപ്പേര് കൂടി ഉണ്ടത്രെ ഇവന്. ഏതായാലും ഇതോട് കൂടി മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള തമ്മില്‍തല്ലിന് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.


ജിഹാദ്‘ എന്ന പദവുമായി വിക്കിയപീഡിയയില്‍ കയറിയപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്. “ഇസ്ലാമിൽ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു.“


പക്ഷേ ജിഹാദ് എന്ന പദം ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് സ്ഫോടനങ്ങളുടെയും തീവ്രവാദ അക്രമങ്ങളുടെയുമൊക്കെ പുറകിലുള്ള മുദ്രാവാക്യമായിട്ടാണ്. ചില ദുഷ്ടജന്മങ്ങളുടെ വഴിപിഴച്ച പോക്കിന്റെ പേരില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നത് ഒരു സമുദായം മുഴുവനും ആണ്. ഇതാ ഇപ്പോള്‍ “ലവ് ജിഹാദ്“ എന്ന പേരിലും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് അത്തരം ഒരു ആരോപണമാണോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.


“ലവ്ജിഹാദ്” എന്ന അദൃശ്യമായ സംഭവം സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടെ. ആശ്ചര്യപ്പെടുത്തുന്നത് മറ്റു ചിലതാണ്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയാണ് ലവ് ജിഹാദിന്റെ ഉദ്ദേശമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. അപ്പോള്‍ ഉയര്‍ന്ന് വരുന്ന ഒരു സംശയമുണ്ട്. ആരുടെയെങ്കിലും ആജ്ഞകള്‍ക്കനുസരിച്ച് മാറുന്നതാണോ മതപരമായ വിശ്വാസങ്ങള്‍?ആരെങ്കിലും പറയുന്നത് കേട്ട് എപ്പോള്‍ വേണമെങ്കിലും മാറ്റിമറിക്കാവുന്ന ലോലമായ മതവിശ്വാസം മാത്രം ഉള്ളവരാണോ ഇവിടുത്തെ ഹിന്ദു-കൃസ്ത്യന്‍ പെണ്‍കൊടിമാര്‍? അങ്ങനെ എങ്കില്‍ അത് ഹിന്ദുമതത്തിന്റെയും കൃസ്ത്യന്‍ മതത്തിന്റെയും പോരായ്മയാണെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരും


പ്രണയം നടിച്ച് കൊണ്ട്പോകുന്നു. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുന്നു, മതപ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നു, പെണ്‍കുട്ടിയുടെ മനസ്സും ശരീരവും വളരെ പെട്ടെന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. എല്ലാം വളരെ ഫാസ്റ്റ്. ഈ കഥയുടെ പിന്നിലുള്ള ബുദ്ധി ആരുടേതായാലും അത് വല്ലാത്ത അതിബുദ്ധിയായിപ്പോയി. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവല്ലേ എന്ന് സംശയദൃഷ്ടിയോടെ ചോദിക്കുന്ന മലയാളികളുടെ മുന്‍പിലേക്ക് കുറച്ച് കൂടി വിശ്വാസ യോഗ്യമായ ഒരു കഥയായിരുന്നു ഈ ബുദ്ധിമാന്‍മാര്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ലവ് ജിഹാദ് എന്ന പേരില്‍ ഭീതി പടര്‍ത്തി പ്രചരിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍, ഒന്നുകില്‍ മിശ്രവിവാഹവും അത് വഴി മതപരിവര്‍ത്തനവും തടയാനുള്ള ഏതോ അതി ബുദ്ധിമാന്മാരുടെ ഭാവന അല്ലെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള കുടില തന്ത്രം എന്നിവയില്‍ ഒന്നായേ കാണാന്‍ കഴിയൂ.


മത പരിവര്‍ത്തനത്തിന്റെ പേരില്‍ ഇവിടെ പലപ്പോഴും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പലപ്പോഴും പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ടിട്ടുള്ളവരാണ് കൃസ്ത്യന്‍ മിഷനറിമാര്‍. എന്നാല്‍ ലവ് ജിഹാദിനെ എതിര്‍ക്കുന്നത് അവര്‍ കൂടിയാണ് എന്നതാണ് രസകരമായ വസ്തുത. ആശാന് അടുപ്പിലുമാകാം എന്നതാകും ഇതിനു പിന്നിലുള്ള ചേതോവികാരം.


കൃസ്ത്യന്‍ മിഷനറിമാര്‍ പണവും വീടും നല്‍കി പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നു എന്നൊരാരോപണം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ട്. പക്ഷെ വീടും പണവും കിട്ടിയാല്‍ ഹിന്ദുക്കള്‍ തങ്ങളുടെ വിശ്വാസങ്ങളെ പണയം വയ്ക്കുമോ ?എന്ന ചോദ്യം മാത്രം ആരും ചോദിച്ച് കാണാറില്ല. ഈ ചോദ്യത്തിന് ഒരുത്തരമേ ഉള്ളു പാവപ്പെട്ടവന് വിശപ്പിന്റെ ആളലാണ് പ്രധാനകാര്യം. അതിനു ശേഷമേ വിശ്വാസങ്ങള്‍ക്കും ആരാധനയ്ക്കുമൊക്കെ അവന്റെ മനസ്സില്‍ സ്ഥാനമുള്ളു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സ്വന്തം സമുദായസംഘടനകളേയും ദൈവങ്ങളേയും മറന്ന് തനിക്ക് നേരെ സഹായ ഹസ്തം നീട്ടുന്നവരുടെ സമുദായത്തിലേക്കും ദൈവത്തിലേക്കും (പ്രേരണയാലോ അല്ലാതെയോ) ചേക്കേറുന്നവരെ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും. ഇത്തരം ആളുകളെ മതപരിവര്‍ത്തനത്തില്‍ നിന്നും പിന്‍ തിരിപ്പിക്കാന്‍ വീണ് കിടക്കുന്ന അവര്‍ക്ക് ഒരു കൈത്താങ്ങായാല്‍ മാത്രം മതി. പക്ഷേ വെറുതേ ഇരുന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നതുപോലെയും മാദ്ധ്യമങ്ങളുടെ മുന്‍പില്‍ കുണ്ഠിതപ്പെടുന്നതുപോലെയും എളുപ്പമല്ലല്ലോ അത്. അതിനാലാകാം ഹിന്ദു സംഘടനകളും, ഇത്തരം സംഭവങ്ങളില്‍ നിന്ന് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതെല്ലാം ബോധപൂര്‍വ്വം മറക്കുന്നത്.


ലവ് ജിഹാദ് പ്രശ്നത്തില്‍ ഇസ്ലാം മത പണ്ഡിതന്മാരും പക്വപൂര്‍ണ്ണമായ ഒരു നിലപാടല്ല എടുത്തത് എന്നാണ് എന്റെ അഭിപ്രായം. ലവ് ജിഹാദ് പോലെ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് തടയണം എന്ന ഒരു പ്രസ്താവന മാത്രം മതിയായിരുന്നു ലവ് ജിഹാദ് അല്ലെങ്കില്‍ റോമിയോ ജിഹാദ് പോലെയുള്ള ആരോപണങ്ങളുടെ മുന, തൊടുക്കും മുന്‍പേ ഒടിക്കാന്‍. പക്ഷെ അപക്വമായ പ്രതികരണങ്ങള്‍ പ്രശ്നത്തെ സങ്കീര്‍ണ്ണവും ഭീതിജനകവുമാക്കി. ലവ് ജിഹാദ് ആരോപണത്തിന്റെ പിന്നിലെ സത്യം എന്ത് തന്നെയായാലും നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ അത് പുറത്ത് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം മതസൌഹാര്‍ദ്ദ മനസ്സുകളില്‍ ഉണ്ടാക്കപ്പെടുന്ന ഒരു ചെറിയ വിള്ളല്‍ പോലും ആത്മഹത്യാപരമായേക്കാം.


വാല്‍ക്കഷണം: വേറൊരാള്‍ നിര്‍ബന്ധിച്ചാല്‍ സ്വന്തം അഛനെയും അമ്മയെയും മാറ്റിപ്പറയാത്ത കാലത്തോളം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വാക്കിന് പ്രസക്തിയില്ല എന്നാണ് എന്റെ അഭിപ്രായം‍. കാരണം അങ്ങനെ മാറ്റാന്‍ കഴിയുന്നതല്ല മലയാളിയുടെ ചിന്തകളും അടിയുറച്ച മതവിശ്വാസങ്ങളും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തന്നെ നേടാനായാലും സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്ന് തേടി പോകുന്നവരെ കുറിച്ച് കുണ്ഠിതപ്പെടേണ്ട ഒരു കാര്യവും ഉണ്ടെന്നും തോന്നുന്നില്ല. ഏത് മതത്തിലും വിശ്വസിക്കുവാനുമുള്ള അവകാശം ഭരണഘടന അവന് നല്‍കിയിട്ടുണ്ട്. അക്കരെ പച്ച സ്വപ്നം കണ്ട് പോകുന്നവര്‍ക്ക് അത് കിട്ടുന്നെങ്കില്‍ കിട്ടട്ടെ. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ എന്നു വയ്ക്കണം. അല്ല പിന്നെ.....

Friday, September 18, 2009

മലയാളിക്ക് വേണ്ടാത്ത ഓണം

ഒരൊണം കൂടി മലയാളിയുടെ പടവുകളിറങ്ങിപ്പോയി. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന് മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ആ പഴയ പൊലിമ ഇന്നും ഉണ്ടോ എന്ന കാര്യം സംശയമാണ്. വാലന്റൈൻസ് ഡേ, മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ തുടങ്ങി സായിപ്പ് ചവച്ച് തുപ്പി കളഞ്ഞ എന്തും ഒരു നാണവും കൂടാതെ എടുത്ത് അലങ്കാരം പോലെ കൊണ്ട് നടക്കുന്ന നമ്മള്‍, മനസ്സില്‍ നിന്നും ഈ നാട്ടില്‍ നിന്നുമൊക്കെ കെട്ട് കെട്ടിക്കുന്നത് നമ്മുടെ തനതായ സംസ്കാരത്തെ തന്നെയാണെന്ന് മറന്നുപോകുകയാണ്.


യഥാര്‍ത്ഥത്തിൽ വിപണിയിലാണ് ഇപ്പോള്‍ ഓണാഘോഷത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നത്. ഓണത്തിന്റെ അര്‍ത്ഥവ്യാപ്തി മറന്നു എങ്കിലും ഓണക്കോടി മലയാളി മറന്നിട്ടില്ല. ഓണത്തിരക്കിന്റെ ആദ്യ നാളുകളില്‍, വിലക്കുറവ് എന്ന മായികതയില്‍ മയങ്ങി മലയാളി വാങ്ങിക്കൂട്ടുന്നതധികവും പഴങ്കോടിയാണ് എന്നതാണ് സത്യം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാനും, പുതിയവ വാങ്ങിക്കൂട്ടാനും ഏറ്റവും ലാഭകരമായ സമയം ഓണക്കാലമാണെന്നതില്‍ മലയാളിക്ക് എതിരഭിപ്രായമില്ല. ചുരുക്കം പറഞ്ഞാല്‍, കൂടിപ്പോയാല്‍ പത്തോ പന്ത്രണ്ടോ ദിവസത്തെ ഓണാഘോഷങ്ങള്‍ക്കിടയില്‍ വിപണി കൊയ്തെടുക്കുന്നത് കോടികളാണ്. വിപണിയുടെ ഉത്സവം മാത്രമായി ഒതുങ്ങുകയാണ് ഇന്നത്തെ ഓണം.


മദ്യപാനികളാണ് ഓണം ആഘോഷിക്കുന്ന മറ്റൊരു കൂട്ടര്‍. മദ്യപാന റിക്കോർഡുകൾ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ മദ്യമാണത്രെ ഒരോണ നാളില്‍ മലയാളി കുടിച്ച് തീർക്കുന്നത്. ചാലക്കുടിക്കാര്‍ , കരുനാഗപ്പള്ളിക്കാര്‍ എന്നിങ്ങനെ വെള്ളമടിയിലെ കേമന്‍മാരെയും പ്രഖ്യാപിച്ചിട്ടുണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍. ഇതു മാത്രം പോരാ എന്നാണ് മാറുന്നമലയാളിയുടെ പക്ഷം. അടുത്ത വര്‍ഷം മുതല്‍ വെള്ളമടിച്ച് മികവ് കാണിക്കുന്നവര്‍ക്ക് ജില്ല, താലൂക്ക്, വില്ലേജ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണം. മാവേലിയുടെ പേരില്‍ തന്നെ ആയാല്‍ അത്രയും നല്ലത്. നാട്ടുമ്പുറത്തെ ക്ലബുകള്‍ക്ക് ഓണാഘോഷത്തോടനുബന്ധിച്ചുള്ള വെള്ളംകുടി മത്സരം മാറ്റി പകരം വെള്ളമടി മത്സരം സംഘടിപ്പിക്കാം. ‘വാളു’ കൊണ്ട് പൂക്കളവുമിടാം. കരളിത്തിരി വാടിയാലെന്താ ... സര്‍ക്കാരും ഹാപ്പി മലയാളിയും ഹാപ്പി മാവേലിയും ഹാപ്പി.....


ഓണപ്പൂക്കളവും പുലികളിയുമൊക്കെ മലയാളി മനസ്സില്‍ നിന്ന് കുടിയൊഴിഞ്ഞിട്ട് കാലം കുറെ ആയി. കുറച്ച് നാള്‍ മുന്‍പ് വരെ നാട്ടുമ്പുറങ്ങളിലെങ്കിലും ഓണനാളുകളില്‍ പൂക്കളം കാണുവാന്‍ കഴിയുമായിരുന്നു. വായനശാലയുടെയും കലാസംഘങ്ങളുടെയുമൊക്കെ മുന്‍പില്‍ ഓണനാളുകളിലെ സജീവ സാന്നിധ്യമായിരുന്നു മികച്ച ഒരോണപൂക്കളം. എന്നാല്‍ നാട്ടുമ്പുറത്തുകാര്‍ നഗരവാസികളേക്കാള്‍ പരിഷ്കാരികളായതോട് കൂടി ആ കാഴ്ചയും പൂര്‍ണ്ണമായി നിലച്ചു. ഇപ്പോള്‍ ഓണക്കാലത്ത് പൂക്കളം കാണണമെങ്കില്‍ പൂക്കള മത്സരം നടക്കുന്ന സ്ഥലത്ത് പോകണം. അല്ലെങ്കില്‍ നാട്ടുമ്പുറത്ത് ചില സാംസ്കാരിക വേദിക്കാര്‍ ഇട്ടു വച്ചിട്ടുണ്ടാകും , ഉപ്പുപരലില്‍ കളര്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒന്നാന്തരം ഓണപൂക്കളം. അതിനെ പൂക്കളമെന്ന് വിളിക്കാമോ എന്ന സംശയത്തിന് സ്ഥാനമില്ല. കാരണം വലിയ തിരക്കുള്ളവരായി മാറിയ(അതോ നടിക്കുന്നതോ) നമ്മള്‍ മലയാളികളുടെ ഓണപൂക്കളം തന്നെയാണിത്.


മലയാളിയുടെ തിരുവോണം ഇപ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്‍പിലാണ്. തിരുവോണസദ്യ ഉണ്ണുമ്പോള്‍ പോലും ടീവിയില്‍ നിന്നും കണ്ണെടുക്കാന്‍ മലയാളി തയ്യാറല്ല. മലയാളം ചാനലുകാര്‍ എല്ലാം കൂടി ഓണം ആഘോഷിക്കാന്‍ ഇറങ്ങിയപ്പോള്‍ ഓണ നാളുകളില്‍ പോലും മലയാളി ആശങ്കയിലാണ്. ഏത് ചാനലിലെ ഏത് പരിപാടി കാണും.


പാചകം ചെയ്തു പോലും ന്യൂക്ലിയര്‍ ഫാമിലിയിലെ മലയാളി മങ്കമാരുടെ ദേഹം അനങ്ങരുത് എന്ന് കരുതിയാകും എല്ലാ കറിക്കൂട്ടുകളും റെഡിമെയ്ഡായി നമ്മുടെ വിപണിയില്‍ ലഭ്യമാണ്. സാമ്പാറും അച്ചാറും തുടങ്ങി പായസം വരെ റഡിമെയ്ഡാണിപ്പോള്‍. ഈ മിക്സിനൊക്കെ അമ്മമാരുണ്ടാക്കി തന്ന ഓണസദ്യയുടെ സ്വാദ് ഉണ്ടോ എന്ന് ചോദിച്ചാല്‍ പുതു തലമുറയിലെ മലയാളിമങ്കമാര്‍ തിരിച്ച് മൊഴിയും. പഴയ കാലമൊന്നുമല്ല ഇപ്പോള്‍. സദ്യ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന സമയമുണ്ടാരുന്നെങ്കില്‍ ടീവിയില്‍ ഒരോണപ്പരിപാടി കൂടി കണ്ടേനെ എന്ന്....


ഹോട്ടലില്‍ നിന്ന് ഓണസദ്യ ഉണ്ണുന്ന പുതിയ പ്രവണതയും മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിക്കുകയാണ്. 100 മുതല്‍ 1000 രൂപയ്ക്ക് വരെ ഓണസദ്യ ഒരുക്കി ഹോട്ടലുകാര്‍ കാത്തുനില്‍ക്കുമ്പോള്‍ വെറുതെ ഓണസദ്യ ഒരുക്കാന്‍ എന്തിന് കഷ്ടപ്പെടണം എന്നതാകാം ഇതിനു പുറകിലുള്ള മനോവികാരം.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഓണം അതിന്റെ എല്ലാ നന്മകളോടും കൂടി മനസ്സില്‍ കൊണ്ട് നടക്കുന്നവരുണ്ട്. അത് പ്രവാസികളാണ്. സ്വന്തം നാടും വീടും വിട്ട് മറ്റു രാജ്യങ്ങളില്‍ കഴിയുന്ന അവരുടെ മനസ്സിലെ ആ പച്ചപ്പാണ് ഓണം. ഓണദിനങ്ങളില്‍ ഓണ്‍ ലൈന്‍ കമ്മ്യൂണിറ്റികളിലും ബ്ലോഗിലുമൊക്കെ നിറഞ്ഞു നിന്ന പ്രവാസികളുടെ ഓണസ്മൃതികള്‍, ഉറ്റവരോടൊപ്പം ആഘോഷിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്ന ഒരു ഓണത്തിന്റെ മാധുര്യം വരച്ചിടുന്നു. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ ഇങ്ങനെയാണ്. കണ്ണുള്ളപ്പോള്‍ അതിന്റെ വില മനസ്സിലാക്കില്ല.


കൂട്ടിചേര്‍ക്കല്‍: കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഓണത്തേക്കാള്‍ സുഭിക്ഷമായി ദിനവും ജീവിക്കുന്ന പുതു തലമുറയ്ക്ക് ഈ ചൊല്ല് അന്യമായതില്‍ അതിശയപ്പെടാനില്ല.

Tuesday, June 16, 2009

ഇവനൊക്കെ ഇതെന്തിന്റെ കേടാണ്?


ഇവനൊക്കെ ഇതെന്തിന്റെ കേടാണ്? ഈ പ്രതികരണം എന്റേതല്ല. തിരുവനന്തപുരം നഗരത്തില്‍ സൂപ്പര്‍താര ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി സൂപ്പര്‍ താരത്തിന്റെ ആരാധക സമൂഹം ഗതാഗതം പോലും തടസ്സപ്പെടുത്തി നടത്തിയ ‘ഫിലിം പെട്ടി എഴുന്നള്ളിക്കല്‍‘ കണ്ട് കണ്ണു തള്ളിപ്പോയ ഒരു വൃദ്ധയുടെ പ്രതികരണം ആണിത്. അവരെ കുറ്റം പറയാന്‍ കഴിയുമോ?


സൂപ്പര്‍താരത്തിന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ താരത്തിന്റെ ആരാധകരുടെ ആവേശം മനസ്സിലാക്കാം. എന്നാല്‍ ആ ആവേശം പരിഹാസ്യമായ രീതിയിലേക്ക് തരം താഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. കുറച്ച് നാള്‍ മുന്‍പു വരെ ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് എടുത്ത് ആവേശത്തോടെ സിനിമ കാണുന്നതില്‍ ഒതുങ്ങിയിരുന്ന ആരാധന ഇപ്പോള്‍ ഒരുപാട് മുന്‍പോട്ട് പോയി. ഇപ്പോള്‍ ആരാധകരുടെ അല്ലെങ്കില്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരുടെ ആവേശം കേവലം ചിത്രം കാണുന്നതിലും തങ്ങളുടെ താരത്തെ പുകഴ്ത്തുന്നതിലും മാത്രം ഒതുങ്ങുന്നതല്ല. അവര്‍ക്ക് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കുവാനുണ്ട് ഇപ്പോള്‍.


റിലീസിങ്ങ് ദിവസത്തിനു മുന്‍പ് തന്നെ തീയറ്ററില്‍ താരത്തിന്റെ പല പോസിലുള്ള കൂറ്റന്‍ ഫ്ലക്സുകളും പോസ്റ്ററുകളും സ്ഥാപിക്കുക, മറ്റു താരങ്ങളുടെ പോസ്റ്ററുകള്‍ വലിച്ച് കീറുക, ഫിലിം പെട്ടി വന്നാലുടന്‍ (എല്ലാ ആചാര മര്യാദകളോടും കൂടി) സ്വീകരിക്കുക, അതില്‍ പൂജ ചെയ്യിക്കുക, പിന്നെ ഫിലിം പെട്ടി തലയിലേന്തി വാദ്യമേള ഘോഷത്തോടെ ഒരു നഗര പ്രദക്ഷിണം. തിരിച്ചെത്തി ഫിലിം പെട്ടി ഓപ്പറേറ്ററെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ‘അഭിഷേക’ സമയമാണ്. പാല്, കരിക്കിന്‍ വെള്ളം, പനിനീര് ഇതിലേതെങ്കിലുമുപയോഗിച്ച് സ്വന്തം താരത്തിന്റെ ഫ്ലക്സില്‍ അഭിഷേകം കൂടി നടത്തിയാലേ ഒരു ആരാധകന് സംതൃപ്തി കിട്ടൂ..


ഇത്രയുമായാല്‍ ബാക്കി പ്രകടനം തീയറ്ററിനകത്താണ്. സ്വന്തം താരത്തിനെ സ്ക്രീനില്‍ കണ്ടാല്‍ പിന്നെ ഒരാവേശമാണ്. ആരാധകരുടെ സന്തോഷപ്രകടനം കാരണം ചലച്ചിത്രത്തിന്റെ ശബ്ദം പോലും അപ്രാപ്യമായിരിക്കും നമുക്ക്. സ്ക്രീനിലേക്ക് പുഷ്പവര്‍ഷം നടത്തുകയാണ് മറ്റൊരു ഐറ്റം. ആദ്യത്തെ ആഴ്ച പൂക്കള്‍ രണ്ടാമത്തെ ആഴ്ച പേപ്പര്‍ നുറുക്കിയത് അതാണ് അതിന്റെ കണക്ക്.


പുതിയ സൂപ്പര്‍താര ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ആദ്യ ആഴ്ചകളില്‍ ‘എ‘ക്ലാസ്സ് തീയറ്ററുകളെല്ലാം ഫാൻസുകാരുടെ നിയന്ത്രണത്തിലായിരിക്കും. അതിനാല്‍ തന്നെ തീയറ്ററിനകത്തൊ പുറത്തോ പടം കണ്ട് കാശു പോയ ആരാധകനല്ലാത്ത ഒരു പ്രേക്ഷകനു പടം കൊള്ളില്ല (ആരാധകന്‍ ഒരിക്കലും അത് സമ്മതിക്കില്ലല്ലോ) എന്ന് ഉറക്കെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ അവന്‍ അനുഭവിക്കും. അത് ഉറപ്പ്.


അരാധക വൃന്ദം ചിലപ്പോഴെങ്കിലും താരങ്ങളുടെ ഗൂണ്ടാ പടയായി അധ:പ്പതിക്കുന്ന ചിത്രവും നമുക്ക് മുന്‍പിലുണ്ട്. മറ്റു താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കൂവുക, പോസ്റ്ററുകള്‍ നശിപ്പിക്കുക തുടങ്ങിയ പണികളും ഇവര്‍ മൊത്തമായി ഏറ്റെടുത്ത് ചെയ്യുന്നു. താരങ്ങളുടെ മൌനാനുവാദത്തോടെ.


ഇതൊക്കെ നടക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ് എന്നുള്ളതാണ് ഏറ്റവും അതിശയിപ്പിക്കുന്ന വസ്തുത. തമിഴരെയും അവരുടെ താരാരാധനയെയും ആവശ്യത്തിനും അനാവശ്യത്തിനും പുച്ഛിക്കാറുണ്ടായിരുന്ന മലയാളികളാണ് ഇത്തരം കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നത്. കുഗ്രാമങ്ങളില്‍ വരെ ഓരോ താരങ്ങള്‍ക്കും ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കാശ് കൊടുത്ത് ഫാന്‍സ് അസ്സോസ്സിയേഷന്‍ തുടങ്ങിച്ച താരങ്ങള്‍ വരെ ഉണ്ടത്രെ. സ്വന്തം താരദൈവങ്ങളുടെ കൈകളില്‍ നിന്നും ആരാധകന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഓരോന്ന് കിട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ ആരാധന തുടരും ഒരു നാണവുമില്ലാതെ.


ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. അല്ലെങ്കില്‍ തന്നെ അവര്‍ക്കിടയില്‍ എന്താ പ്രശ്നം. ഇവിടെ സ്വന്തം കയ്യിലെ കാശുമുടക്കി ഇവരുടെയൊക്കെ പടം കാണുന്ന ആരാധകര്‍ തമ്മിലടിക്കുന്നു.തെറിയഭിഷേകം നടത്തുന്നു. ഇതാണ് കാഴ്ച. കാണേണ്ട കാഴ്ച.


കൂട്ടിചേര്‍ക്കല്‍: ഇനി ഇവിടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ദിലീപിനും പൃഥിരാജിനും ഓരോ അമ്പലങ്ങള്‍ കൂടിയായാല്‍ എല്ലാമായി. ഇനി അതു കൂടിയേ കാണാനുള്ളു. മനുഷ്യനെ പിടിച്ച് ദൈവമാക്കുന്ന കാലമാണ്. നമുക്കതും കാണാം താമസ്സിക്കാതെ തന്നെ.

Wednesday, April 1, 2009

ആരാണ് ഇവിടെ മതേതരവാദി?


ഈ ചോദ്യം കേരളത്തില്‍ ചോദിക്കാന്‍ ഭയക്കണം. കാരണം ഇടത് -വലത് മതേതരന്മാര്‍ ചിലപ്പോള്‍ തല തന്നെ വെട്ടിക്കളയും. തല എന്നത് ഒരു അവിഭാജ്യ ഘടകമായി മാറുന്ന മലയാളി കരുതുന്നില്ല എന്നത് കൊണ്ട് തന്നെ ചോദ്യം ആവര്‍ത്തിക്കട്ടെ.. ആരാണ് ഇവിടെ മതേതരവാദി?


ഭാരതീയ ജനതാപാര്‍ട്ടി എന്ന പ്രസ്ഥാനം തികച്ചും ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനം തന്നെ. വോട്ട് കച്ചവടം നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഈ ആദര്‍ശ വാദികള്‍ ഹൈന്ദവരുടെ മുഴുവന്‍ പ്രതിനിധി ചമഞ്ഞാണ് കേരളത്തില്‍ രാഷ്ട്രീയം കളിക്കുന്നത്. പക്ഷെ കേരളത്തിലെ വര്‍ഗ്ഗീയ പ്രസ്ഥാനം ഇപ്പോള്‍ ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണ് എന്നു പറയുന്നിടത്താണ് ഏറ്റവും വലിയ തമാശ നമുക്ക് കാണാന്‍ കഴിയുന്നത്. മുസ്ലീം ലീഗ്, പീഡീപി, എന്‍.ഡി.എഫ് തുടങ്ങുന്ന പല പ്രസ്ഥാനങ്ങളുണ്ട് ഈ നാട്ടില്‍. അവരൊക്കെ വര്‍ഗ്ഗീയത പറയുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ഒരു അപാകതയുമില്ല കാരണം അവര്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഇവിടുത്തെ മതേതര കുപ്പായക്കാരോടൊപ്പമാണ്. അപ്പോള്‍ അവര്‍ക്ക് ഇവിടെ എന്തുമാകാം.


ഇലക്ഷന്‍ അടുത്തു കഴിഞ്ഞാല്‍ പിന്നെ ‘അവിശുദ്ധം‘ എന്ന ഒരു പദത്തിന് പ്രസക്തിയില്ല. എല്ലാം വിശുദ്ധമോ പരിശുദ്ധമോ ആണ്. പ്രത്യേകിച്ച് ഇടതന്മാര്‍ക്ക്. ആരുടെയും ഭൂതകാലം അവര്‍ക്ക് ഒരു പ്രശ്നമല്ല. എത്ര വലിയ കൊള്ളക്കാരനായാലും രാജ്യദ്രോഹിയായാലും വര്‍ഗ്ഗീയ വാദിയായാലും, പത്ത് വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നേടിക്കൊടുക്കാന്‍ കഴിവുള്ളവനാണെങ്കില്‍ അവന്റെ തോളത്ത് കയ്യിടാന്‍ ഇടതന് ഒരു മടിയുമില്ല. ഒരേ ഒരു ഡിമാന്‍റ് മാത്രമേ ഉള്ളു. കുറച്ച് പേരെ വിളിച്ച് കൂട്ടി പണ്ട് ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളില്‍ എനിക്ക് മനസ്താപമുണ്ട് എന്നൊരു കാച്ച് കാച്ചണം. ആളു നന്നാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല ‘മനസ്താപം’ മാത്രം മതി.


നാലു വോട്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി സ്വന്തം തലയും കൊണ്ട് പോകുന്നത് പുലിക്കൂട്ടിലേക്കാണെന്ന് കാരണവന്മാരും അത്മാര്‍ത്ഥ സ്നേഹിതരുമൊക്കെ ഉപദേശിച്ചു നോക്കി. ഉപദേശത്തിന് ഉടന്‍ ഫലവുമുണ്ടായി. ഇതുവരെ മാങ്ങാപറിക്കാനും ഗോലികളിക്കാനും ഒരുമിച്ചുണ്ടായിരുന്ന സ്നേഹിതന്മാരുടെ ഉള്ള കസേരയും കൂടി പിടിച്ച് വാങ്ങി അവരെ വള്ളിച്ചൂരലിനടിച്ച് പുറത്തിറക്കി. അവരിപ്പോള്‍ ‘ബലികുടീരങ്ങളേ......” എന്നുറക്കെ പാടി തെരുവിലലയുന്നു. പാവങ്ങള്‍........


‘കോണ്‍ഗ്രസ്സില്‍ നടക്കുമായിരിക്കും പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കില്ല‘, ഒരു വ്യക്തിയുടെ ആധിപത്യവും അയാളുടെ കളിപ്പാവയായി ഒരു പ്രസ്ഥാനം മാറുന്നതിനെ കുറിച്ചുമൊക്കെ സാധാരണ ജനങ്ങളുടെ ധാരണ ഇതായിരുന്നു ഈ അടുത്ത കാലം വരെ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുപാട് മാറിപോയിരിക്കുന്നു. ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി അധ:പ്പതിച്ചിരിക്കുന്നു ഈ പ്രസ്ഥാനം. ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി, പ്രത്യയ ശാസ്ത്രങ്ങളെയും ധാര്‍മ്മികതയെയും ഒക്കെ കാറ്റില്‍ പറത്തി പത്ത് വോട്ടിനു വേണ്ടി വര്‍ഗ്ഗീയവാദികളുടെ (മനസ്സുമാറി നന്നായ പ്രത്യേക ഇനം) തോളില്‍ കയ്യിട്ടപ്പോള്‍ , ഈ പ്രസ്ഥാനത്തിനുവേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ഒരുപാട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ മുഖത്തെ ചിരി വാടിയത് ചിലപ്പോള്‍ ‘അടക്കി വാഴുന്ന‘ സഖാവ് ശ്രദ്ധിച്ചു കാണില്ല. പക്ഷെ, ഈ കൂട്ട് കെട്ട് എന്തിനു വേണ്ടി എന്നതിനു നേതാവ് നല്‍കിയ ഉത്തരമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ. വര്‍ഗ്ഗീയതയെ തുടച്ച് നീക്കാന്‍...... ഇന്ത്യയില്‍ മതേതരത്വം സ്ഥാപിക്കാനാണത്രെ ഈ കൂട്ട് കെട്ട് . പൊട്ടിച്ചിരിക്കുകയല്ലാതെ എന്താ ചെയ്യുക. മതേതരത്വം, വര്‍ഗ്ഗീയത എന്നിവയുടെ അര്‍ത്ഥവ്യാപ്തി മാറിപോയോ എന്നൊരു സംശയം.


കിട്ടാത്ത മുന്തിരി പുളിച്ച കുറുക്കന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സുകാര്‍. അവര്‍ ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ കൂട്ടു പിടിച്ച കമ്മ്യൂണിസ്റ്റുകാരെ തെറിവിളിച്ച് നടക്കുകയാണ്. അവര്‍ക്ക് പറയാമല്ലോ. കാരണം എന്നും മതേതരത്വത്തിന്റെ കാവലാളുകളായിരുന്നല്ലോ കോണ്‍ഗ്രസ്സുകാര്‍ !! ‍. ഇതൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ കാറിതുപ്പിപ്പോകും മലയാളികള്‍. കാരണം കോണ്‍ഗ്രസ്സുകാരന്‍, തീവ്രവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും ഇപ്പോള്‍ ആക്ഷേപിക്കുന്ന ഇതേ വ്യക്തിയെ കെട്ടിപ്പിടിച്ച് വോട്ട് തെണ്ടിയ കോണ്‍ഗ്രസ്സുകാരെ മലയാളികള്‍ മറക്കില്ല. അന്നില്ലാത്ത തിരിച്ചറിവ് ഇന്നെവിടുന്ന് കിട്ടി. അതോ ആശാന് അടുപ്പിലും ആകാം എന്നാണോ?


പണം, അധികാരം എന്നിവയ്ക്കുവേണ്ടി ഏതറ്റം വരെ താഴാനും മടിയില്ലാത്ത നേതാക്കന്മാരാല്‍ സമൃദ്ധമാണ് കോണ്‍ഗ്രസ്സ്. അണികളേക്കാള്‍ നേതാക്കന്മാരുള്ള ഏക പ്രസ്ഥാനവും ചിലപ്പോള്‍ കോണ്‍ഗ്രസ് ആയിരിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ വെറുക്കുന്ന അവസരങ്ങളിലെല്ലാം ഇവിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. അത് ചെകുത്താനെക്കാള്‍ നല്ലത് കുട്ടിച്ചാത്തനാണെന്ന് ജനങ്ങള്‍ കരുതുന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രം മനസ്സിലാകില്ല.


മതേതര വാദത്തിന്റെ ആട്ടിന്‍ തോലിട്ട ഇടതനും വലതനും, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് പോലും മതേതര ചിന്താഗതിയില്‍ തന്നെ. ലറ്റീന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് അതേ സമുദായത്തിലെ വ്യക്തിയെയും മുസ്ലീം വോട്ടുകള്‍ കൂടുതല്‍ വീഴുന്നിടത്ത് മുസ്ലീമിനെ തന്നെയും സ്ഥാനാര്‍ത്ഥിയാക്കുന്നിടത്ത് തന്നെ ബോദ്ധ്യമാകുന്നു ഇവരുടെ മതേതര ചിന്ത. പത്ത് വോട്ടിനോയി അരമനകളിലും സമുദായ നേതാക്കന്മാരുടെ അന്തപ്പുരങ്ങളിലും കയറിയിറങ്ങും, വേണ്ടി വന്നാല്‍ കാലു നക്കും പക്ഷെ ഒരു ലജ്ജയുമില്ലാതെ അവര്‍ പിന്നെയും ആവര്‍ത്തിക്കും തങ്ങള്‍ മാത്രമാണ് വര്‍ഗ്ഗീയത തൊട്ടു തീണ്ടാത്ത പ്രസ്ഥാനങ്ങളെന്ന്.....


പേരില്‍ തന്നെ വര്‍ഗ്ഗീയത ഉള്ള പാര്‍ട്ടിയെ ഘടക കക്ഷിയായി കൊണ്ട് നടക്കുന്ന കോണ്‍ഗ്രസ്സിനും, ‘മനസ്സുമാറിയ‘ വര്‍ഗ്ഗീയവാദിയെ ചുമക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മതേതര പാര്‍ട്ടികള്‍ എന്ന് കൊട്ടി ഘോഷിക്കാന്‍ എന്തവകാശമാണുള്ളത്? ഒന്നുകില്‍ വര്‍ഗ്ഗീയപാര്‍ട്ടികളുടെ സഹവാസം അവസാനിപ്പിച്ച് വാക്കിലെ മതേതരത്വം പ്രവൃത്തിയിലും കൊണ്ടു വരിക. അല്ലെങ്കില്‍ മതേതരത്വത്തെ കുറിച്ച് കൂടുതല്‍ വാചാലരാകാതിരിക്കുക. ഈ രാഷ്ടീയ നാടകങ്ങള്‍ മനസ്സിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവുമൊക്കെ ആയിപ്പോയി മലയാളിക്ക്.....